ന്യൂഡൽഹി: വന്ദേമാതരം നിർബന്ധമാക്കിയ കേന്ദ്രസർക്കാർ നിർദേശത്തിനെതിരെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് രംഗത്ത്. സർക്കാറിന്‍റെ നീക്കം മതസ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വ്യക്തി നിയമ ബോർഡ് ചൂണ്ടിക്കാണിച്ചു. ഒരു മതത്തിന്‍റെ താൽപര്യം മറ്റൊരു മതത്തിന്മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് അപലപനീയമാണെന്നും ബോർഡ് പറയുന്നു.
വന്ദേമാതരത്തിന്‍റെ രണ്ടാം ഭാഗത്തിൽ ഹൈന്ദവ ആരാധന മൂർത്തികളെ പ്രകീർത്തിക്കുകയും യുദ്ധാഹ്വാനം നടത്തുകയും ചെയ്യുന്നുണ്ട്. 1930കളിൽ മഹാത്മ ഗാന്ധിയും രവീന്ദ്രനാഥ ടാഗോറും ഉൾപ്പെട്ട ചർച്ചകളിൽ ഈ ഭാഗങ്ങൾ ഒഴിവാക്കിയിരുന്നു. പിന്നീട് ഭരണഘടനാ നിർമാണ സഭയും ഈ മാറ്റം അംഗീകരിച്ചിരുന്നു. ഭരണഘടനാ അസംബ്ലിയുടെ തീരുമാനത്തെപ്പോലും അട്ടിമറിക്കാനുള്ള നീക്കമാണ് സർക്കാറിന്‍റേതെന്ന് മുസ്‌ലിം വ്യക്തി നിയമ ബോർഡ് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വർഷം യു.പിയിൽ സമാന ഉത്തരവ് നടപ്പാക്കാനുള്ള നീക്കത്തിനിടെ മുസ്‌ലിം അധ്യാപകനെ കൈയേറ്റം ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. ഭരണഘടനാ തത്ത്വങ്ങൾക്ക് വിരുദ്ധമായ സർക്കാർ നീക്കത്തിനെതിരെ കോടതിയെ സമീപിച്ചേക്കുമെന്ന സൂചനയും ബോർഡ് നൽകുന്നു.
കഴിഞ്ഞ ദിവസമാണ് വന്ദേമാതരത്തിന് പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്. വന്ദേമാതരം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണം, ദേശീയഗാനത്തിന് മുമ്പ് പാടണം, സ്കൂൾ അസംബ്ലികളിൽ പാടണം തുടങ്ങി നിരവധി മാർഗനിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്. ത്രിവർണ പതാക ഉയർത്തുന്ന ചടങ്ങുകളിലും രാഷ്ട്രപതി, ഗവർണമാർ തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിലും വന്ദേമാതരം ആലപിക്കണമെന്നാണ് നിർദേശം. അതേസമയം ന്യൂസ് റീൽ, ഡോക്യുമെന്ററി, സിനിമ തിയറ്ററുകൾ എന്നിവിടങ്ങളിൽ എഴുന്നേറ്റ് നിൽക്കേണ്ടതില്ല.
ദേശീയ ഗാനത്തിനൊപ്പം ദേശീയ ഗീതത്തിന്റെയും പ്രചാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണിത്. ഇനി മുതൽ സ്കൂൾ അസംബ്ലികളിലും വന്ദേമാതരം നിർബന്ധമായും ആലപിക്കണമെന്ന് നിർദേശത്തിൽ പറയുന്നുണ്ട്. ഇതുവരെ വന്ദേമാതരം ആലപിക്കുന്നതിൽ ഒരു മാനദണ്ഡവും പുറപ്പെടുവിച്ചിരുന്നില്ല. എന്നാൽ ഇനി മുതൽ സിവിൽ ചടങ്ങുകൾ, സർക്കാർ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിലും വന്ദേമാതരം ആലപിക്കണം. കൂടാതെ, ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ ദേശീയ ഗാനത്തിലെ ആറ് ചരണങ്ങളും, 1937ൽ കോൺഗ്രസ് നീക്കം ചെയ്ത നാലെണ്ണവും കൂട്ടിച്ചേർക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു.
ചടങ്ങുകളിലെ രാഷ്ട്രപതിയുടെ വരവും മടക്കവും, പ്രസിഡന്റ് അഖിലേന്ത്യാ റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പും ശേഷവും, ഗവർണർ/ ലഫ്റ്റനന്റ് ഗവർണർ തന്റെ സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തിനുള്ളിലെ ഔദ്യോഗിക സംസ്ഥാന പരിപാടികളിൽ പങ്കെടുക്കുമ്പോഴും മടങ്ങുമ്പോഴും, ദേശീയ പതാക പരേഡിൽ കൊണ്ടുവരുമ്പോൾ, ഇന്ത്യാ ഗവൺമെന്റ് പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കുന്ന സന്ദർഭങ്ങളിലും വന്ദേ മാതരം ആലപിക്കണമെന്നും പുതിയ ഉത്തരവിൽ നിർദേശിക്കുന്നു.
പൊതുചടങ്ങുകളിൽ വന്ദേമാതരം വരികൾ അച്ചടിച്ച് വിതരണം ചെയ്യണമെന്നും നിർദേശമുണ്ട്. മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടികളിലും വന്ദേമാതരം ആലപിക്കാം. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയോ അല്ലാതെയോ വന്ദേമാതരം ആലപിക്കാമെന്നും ഉത്തരവിൽ പറയുന്നു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ വന്ദേമാതരം ചൂടേറിയ ചർച്ചയായി മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.