ചെന്നൈ: സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ബി.ജെ.പി സർക്കാറിന് രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി റെയിൽവെ ഡിവിഷണൽ ഓഫീസിന്റെ പ്രവേശന കമാനത്തിന്‍റെ പേര് കേന്ദ്രസർക്കാർ കർത്തവ്യ ദ്വാർ ( ഗേറ്റ് ഓഫ് ഡ്യൂട്ടി) എന്ന് പേര് മാറ്റിയിരുന്നു. ഇതേ തുടർന്നാണ് സ്റ്റാലിന്‍റെ വിമർശനം.
ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ ബി.ജെ.പി അതിരുകൾ ലംഘിക്കുന്നു എന്നായിരുന്നു സ്റ്റാലിന്‍റെ പ്രതികരണം. ഒരു ഭാഷ മൂന്ന് ലിപി പദ്ധതിയുടെ മറവിൽ ഹിന്ദി പേരുകൾ തമിഴിലും ഇംഗ്ലീഷിലും എഴുതി നീചമായ രീതിയിൽ ഹിന്ദി അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ചെയ്യൂന്നതെന്ന് സ്റ്റാലിൻ പറഞ്ഞു.
"റെയിൽവെയുടെ തിരുച്ചിറപ്പള്ളി ഡിവിഷണൽ ഓഫീസിന്റെ പ്രവേശന കമാനത്തിൽ അവർ കർതവ്യ ദ്വാർ എന്ന് എഴുതിയിരിക്കുന്നു. തമിഴിലും ഇംഗ്ലീഷിലും എഴുതി ഹിന്ദി പേരുകൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയും ശരിയായ തമിഴ് പേരുകൾ ഉടൻ ഉൾപ്പെടുത്തുകയും വേണം" -സ്റ്റാലിൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സ്'-ലെ പോസ്റ്റിൽ പറഞ്ഞു. ഇല്ലെങ്കിൽ തമിഴരുടെ ചൂട് ബി.ജെ.പി സർക്കാർ അറിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇതിനോടകം തന്നെ കേന്ദ്ര സർക്കാർ പ്രൊവിഡന്‍റ് ഫണ്ട് ഓഫീസുകൾക്ക് (ഇ.പി.എഫ്.ഒ) ഭവിഷ്യ നിധി ഭവൻ എന്ന് പേര് മാറ്റിയിരുന്നു. പുതിയ ക്രിമിനൽ നിയമങ്ങൾക്കും സംസ്കൃത പേരുകളാണ് നൽകിയത്. കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ പേര് 'ജൽ ശക്തി' ആയി മാറി. മഹാത്മാഗാന്ധിയുടെ പേരിലുള്ള 100 ദിവസത്തെ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി. വിദ്വേഷവും ധാർഷ്ട്യവും വർധിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തമിഴരുടെ ആത്മാഭിമാനത്തെ തകർക്കാൻ ശ്രമിക്കുന്ന ഇവരെ നമ്മൾ ഒരു ശരിയായ പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. തമിഴ് ലിപിയിലെ ഹിന്ദി പദങ്ങൾക്കെതിരായ എതിർപ്പ് ശക്തമായതോടെ പ്രതിപക്ഷ നേതാവും എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ പളനിസ്വാമി കേന്ദ്ര സർക്കാരിനോട് ഉടൻ തന്നെ വിഷയത്തിൽ ഇടപെട്ട് അനുയോജ്യമായ തമിഴ് പേര് നൽകണമെന്ന് ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ പേരുകൾ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും തിരുച്ചിറപ്പള്ളിയിലെ റെയിൽവെ ഡിവിഷണൽ ഓഫീസിന്റെ പ്രവേശന കമാനത്തിലെ ഹിന്ദി പദങ്ങൾ തമിഴ് ഭാഷയുടെ ശരിയായ വിവർത്തനമെല്ലെന്ന് പളനിസ്വാമി എക്സിൽ പറഞ്ഞു.
എതിർപ്പുകളെ മാനിച്ചുകൊണ്ട് ഹിന്ദി പേര് നീക്കം ചെയ്യാൻ റെയിൽവെ അധികൃതർ ഇപ്പോൾ സമ്മതിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിന് തമിഴ് ഭാഷയോടുള്ള അടുപ്പത്തെക്കുറിച്ച് തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായി അറിയാം. കേന്ദ്രസർക്കാർ തമിഴ് ഭാഷക്ക് തുടർച്ചയായി അംഗീകാരം നൽകുന്നുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ ഒഴിവാക്കണമെന്നും പളനിസ്വാമി പറഞ്ഞു.
ലോകമെമ്പാടുമുള്ള രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ പോലും ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയായ തമിഴ് ഭാഷയുടെ ഗുണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി അഭിമാനത്തോടെ പരാമർശിച്ചു. മലേഷ്യ സർവകലാശാലയിൽ തിരുവള്ളുവർ ചെയർ സ്ഥാപിക്കുന്നതിനായി മലേഷ്യൻ സർക്കാറുമായി പ്രധാനമന്ത്രി അടുത്തിടെ ഒരു കരാറിൽ ഒപ്പുവച്ചതായി പളനിസ്വാമി ചൂണ്ടിക്കാട്ടി.
അതേസമയം, ഡി.എം.കെ അംഗങ്ങളിൽ ഒരു വിഭാഗം തമിഴിൽ കർതവ്യ ദ്വാർ എന്ന വാക്കുകൾ അടങ്ങിയ ഉദ്ഘാടന ഫലകത്തിൽ കറുത്ത പെയിന്റ് പുരട്ടുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഹിന്ദി വാക്കുകൾ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു.തമിഴ് വാക്കുകൾ ഉപയോഗിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.