ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം മുറുകുന്നതിനിടെ എം.എൽ.എമാർക്ക് ഉപദേശവുമായി കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ.
'രാജസ്ഥാനിലെ സംഭവ വികാസങ്ങൾ ദുഃഖകരവും നിർഭാഗ്യകരവും അനവാശ്യവുമാണ്. സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ വ്യക്തിഗത ആഗ്രഹങ്ങൾ ത്യജിക്കാൻ തയാറാകണം. എങ്ങനെ പെരുമാറണമെന്ന് രാഹുൽഗാന്ധിയെ കണ്ട് പഠിക്കണം. ഇന്ന് കോൺഗ്രിന് ആവശ്യം നിസ്വാർഥ സേവനമാണെന്ന് അദ്ദേഹം കാണിച്ചു തരുന്നു.' - മാർഗരറ്റ് അൽവ പറഞ്ഞു.
എ.ഐ.സി.സി അധ്യക്ഷനായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക്ഗെഹ്ലോട്ടിനെ തീരുമാനിക്കാനുള്ള ഹെക്കമാന്റ് നീക്കമാണ് രാജസ്ഥാനിലെ പെട്ടെന്നുണ്ടായ പ്രശ്നങ്ങൾക്ക് കാരണം. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പ്രസിഡന്റാകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനം സചിൻ പൈലറ്റിന് നൽകാമെന്നുമായിരുന്നു തീരുമാനം.
എന്നാൽ സചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ അനുവദിക്കില്ലെന്ന് കാണിച്ച് അശോക് ഗെഹ്ലോട്ടും 90 എം.എൽ.എമാരും ഹൈക്കമാന്റ് വിളിച്ച യോഗം ബഹിഷ്കരിച്ചു. നിയമ സഭ സ്പീക്കർ സി.പി. ജോഷിയുടെതുൾപ്പെടെ വിശ്വസ്തരായ മൂന്നു പേരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗെഹ്ലോട്ട് നിർദേശിച്ചത്. ഇതംഗീകരിക്കാത്ത ഹൈക്കമാന്റിനു മുന്നിൽ ഭീഷണിയായി 90 എം.എൽ.എമാർ രാജിക്കത്ത് സമർപ്പിച്ചിരിക്കുകയാണ്.
സാഹചര്യം തണുപ്പിക്കാനായി ഓരോ എം.എൽ.എമാരെയും നേരിട്ട് കണ്ട് പ്രശ്ന പരിഹാരത്തിനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതാക്കളായ അജയ് മാക്കെനും മല്ലികാർജുൻ ഖാർഗെയും. എന്നാൽ സചിൻ പൈലറ്റിനെയോ അദ്ദേഹത്തിന്റെ പക്ഷക്കാരെയോ മുഖ്യമന്ത്രിയാക്കാൻ അനുവദിക്കില്ലെന്നും അതല്ലെങ്കിൽ ഗെഹ്ലോട്ട് തന്നെ തുടരട്ടെ എന്നുമാണ് ഗെഹ്ലോട്ട് പക്ഷക്കാരായ എം.എൽ.എമാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.