ബി.ജെ.പിക്ക് സ്വാപൻ ദാസ്‌ഗുപ്തയുടെ മുന്നറിയിപ്പ്: തൃണമൂൽ കോൺഗ്രസിൽ നിന്നും കൂറുമാറിയവരെ സൂക്ഷിക്കുക

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, അവിടെനിന്നും കൂറുമാറി എത്തുന്ന നേതാക്കളെ പാർട്ടിയിൽ സ്വീകരിക്കുന്നതിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ബി.ജെ.പിക്ക് മുതിർന്ന നേതാവും എം.എൽ.എയുമായ സ്വാപൻ ദാസ്‌ഗുപ്തയുടെ കടുത്ത മുന്നറിയിപ്പ്.  ഇവരെ "വ്യാജ സുഹൃത്തുക്കൾ"  എന്ന് വിശേഷിപ്പിച്ച അദ്ദേഹം, താൽക്കാലിക രാഷ്ട്രീയ ലാഭത്തേക്കാൾ പാർട്ടിയുടെ ആശയപരമായ ശുദ്ധിക്കും അന്തസ്സിനുമാണ് ബി.ജെ.പി മുൻഗണന നൽകേണ്ടതെന്ന് ഓർമ്മിപ്പിച്ചു.

തൃണമൂൽ കോൺഗ്രസിന്റെ തകർച്ചയിൽ തനിക്ക് സഹതാപമില്ലെന്നും സ്വാപൻ ദാസ്‌ഗുപ്ത വ്യക്തമാക്കി. എന്നാൽ, അധികാരം നഷ്ടപ്പെട്ട് പാർട്ടി വിട്ടോടിവരുന്ന ടി.എം.സി നേതാക്കൾ ബി.ജെ.പിയെ ഒരു സുരക്ഷിത താവളമായി മാത്രമാണ് കാണുന്നത്. തങ്ങൾ മുൻപ് ചെയ്ത അഴിമതികളും ജനദ്രോഹ നടപടികളും കഴുകിക്കളയാൻ വേണ്ടിയാണ് ഇവർ ബി.ജെ.പിയിലേക്ക് വരാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

ടി.എം.സിയിലെ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ നിരവധി നേതാക്കൾ പുതിയ രാഷ്ട്രീയ അഭയം തേടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ അത്തരക്കാരെ പാർട്ടിയിലേക്ക് കൂട്ടിച്ചേർക്കുന്നത് ബി.ജെ.പിയുടെ സംഘടനാ സ്വഭാവത്തെയും വിശ്വാസ്യതയെയും ബാധിക്കാമെന്ന് സ്വപൻ ദാസ്‌ഗുപ്ത അഭിപ്രായപ്പെട്ടു. 

ടി.എം.സി നേതാക്കളെ സൂക്ഷ്മപരിശോധനയില്ലാതെ സ്വാഗതം ചെയ്യുന്നത് പാർട്ടിയുടെ അക്രമം, അഴിമതി, രാഷ്ട്രീയ ഭീഷണി എന്നിവയുടെ സംസ്കാരം ബി.ജെ.പിയിലേക്ക് കടത്തിവിടുമെന്നും ദാസ്ഗുപ്ത മുന്നറിയിപ്പ് നൽകി. ബംഗാൾ രാഷ്ട്രീയത്തിൽ ഉണ്ടായ വലിയ മാറ്റം ബി.ജെ.പിയുടെ അടിസ്ഥാന തത്വങ്ങളെ ഇല്ലാതാക്കരുത്.

2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയമാണ് നിലവിലെ രാഷ്ട്രീയ സ്ഫോടനാത്മക സാഹചര്യങ്ങൾക്ക് കാരണം. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ടി.എം.സിയിൽ ഉണ്ടായ വലിയ പിളർപ്പിൽ 58 വിമത എം.എൽ.എമാർ പാർട്ടി നേതൃത്വത്തിനെതിരെ തിരിഞ്ഞു.

പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ് റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി പിന്തുണച്ച് 58 വിമത എം.എൽ.എമാർ രംഗത്തെത്തിയതോടെ തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലായത്.

Tags:    
News Summary - Swapan Dasgupta's warning to BJP: Beware of defectors from Trinamool Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.