ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരവും ആക്ഷേപകരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ ബെംഗളൂരു സൈബർ ക്രൈം പൊലീസ് കേസെടുത്തു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെ.പി.സി.സി) ലീഗൽ സെൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ ഈ നടപടി. രാഹുൽ ഗാന്ധിയുടെ പൊതുപ്രതിച്ഛായ തകർക്കാനും അപമാനിക്കാനും ലക്ഷ്യമിട്ടാണ് ഈ അക്കൗണ്ടുകളിലൂടെ പോസ്റ്റുകൾ നിർമിച്ചു പ്രചരിപ്പിച്ചതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
'ground.reality_india' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ജൂലൈ 16-ന് പോസ്റ്റ് ചെയ്ത 30 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. 'എന്തുകൊണ്ടാണ് പ്രതിപക്ഷം മൗനം പാലിക്കുന്നത്?' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വിഡിയോയിൽ വ്യക്തിഹത്യ നടത്തുന്നതും മോശവുമായ പരാമർശങ്ങളാണ് ഉള്ളത്. ഇതിന് പുറമെ, വിഡിയോക്ക് താഴെ പ്രകോപനപരവും അപകീർത്തികരവുമായ കമന്റുകൾ രേഖപ്പെടുത്തി ഉള്ളടക്കം വീണ്ടും പ്രചരിപ്പിച്ച രണ്ട് ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ മൂന്ന് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി സൈബർ പൊലീസ് ഇൻസ്പെക്ടർ ജി. സുരേഷ് സ്ഥിരീകരിച്ചു. വിഡിയോ, കമന്റുകൾ, അക്കൗണ്ട് വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുവരികയാണ്. അക്കൗണ്ടുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെയും ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ മറ്റ് വ്യക്തികൾക്കോ സംഘങ്ങൾക്കോ പങ്കുണ്ടോയെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ശേഖരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.