നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും

ഉത്തർപ്രദേശിന് 19,208 കോടി രൂപയുടെ നികുതി വിഹിതം അനുവദിച്ചു; പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നന്ദി അറിയിച്ച് യോഗി ആദിത്യനാഥ്

ലഖ്നോ: ഉത്തർപ്രദേശിന് കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക സഹായം ലഭിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. സംസ്ഥാനത്തിന് മുൻകൂറായി അനുവദിച്ച നികുതി വിഹിതമായി 19,208 കോടി രൂപ ലഭിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനും യോഗി ആദിത്യനാഥ് നന്ദി അറിയിച്ചു. 'എക്സ്' സാമൂഹിക മാധ്യമത്തിലൂടെയാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തിന് നന്ദി രേഖപ്പെടുത്തിയത്. സഹകരണ ഫെഡറേഷന്റെ മികച്ച മാതൃകയാണ് കേന്ദ്ര സർക്കാരിന്റെ ഈ സമയോചിതമായ പിന്തുണയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷി വർധിപ്പിക്കുന്നതിനും വികസന പ്രവർത്തനങ്ങൾക്ക് പുതിയ വേഗത പകരുന്നതിനും ഈ തുക ഏറെ സഹായിക്കുമെന്നും അടിസ്ഥാന സൗകര്യ വികസനവും പൊതുക്ഷേമ പദ്ധതികളും കൂടുതൽ ഊർജ്ജസ്വലമാക്കാൻ ഈ തുക വിനിയോഗിക്കുന്നതിനൊപ്പം ശക്തവും സമൃദ്ധവുമായ ഉത്തർപ്രദേശ് കെട്ടിപ്പടുക്കുന്നതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാർ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കായി പിരിച്ചെടുക്കുന്ന നികുതികളിൽ നിന്ന്, പതിനഞ്ചാം ധനകാര്യ കമീഷൻ ശിപാർശകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് തിരികെ നൽകുന്ന വിഹിതമാണിത്. രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിന് വലിയൊരു തുകയാണ് ഇത്തരത്തിൽ ലഭിക്കുന്നത്.

സമീപകാലത്തായി റോഡുകൾ, എക്സ്പ്രസ് വേകൾ, വ്യവസായ ഇടനാഴികൾ, വൻകിട നിക്ഷേപങ്ങൾ എന്നിവയിലൂടെ ഉത്തർപ്രദേശ് വലിയ സാമ്പത്തിക വളർച്ചയാണ് ലക്ഷ്യമിടുന്നത്. ഈ പശ്ചാത്തലത്തിൽ കേന്ദ്രത്തിൽ നിന്നുള്ള ഇത്തരം മുൻകൂർ ഫണ്ടുകൾ സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് തടസ്സമില്ലാതെ പണം ലഭ്യമാക്കാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിലും രാജ്യത്തിന്റെ മൊത്തത്തിലുള്ള വളർച്ചയിൽ സംസ്ഥാനങ്ങളെ പങ്കാളികളാക്കുന്നതിലും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള ഇത്തരം സഹകരണം നിർണായകമാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

Tags:    
News Summary - ഉത്തരപ്രദേശിന് 19,208 കോടി രൂപയുടെ നികുതി വിഹിതം അനുവധിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.