'വിയോജിപ്പുകൾ ആകാം, പക്ഷേ ഭരണഘടനയുടെ അതിരുകൾ കടക്കരുത്'; ജെൻ സി പ്രക്ഷോഭങ്ങളെക്കുറിച്ച് എഴുത്തുകാരൻ അമീഷ് തൃപാഠി

യുവതലമുറക്ക് പ്രതിഷേധിക്കാനും വിയോജിപ്പുകൾ പ്രകടിപ്പിക്കാനുമുള്ള പൂർണ അവകാശമുണ്ടെന്നും എന്നാൽ ആ പോരാട്ടങ്ങൾ ഡോ. ബി.ആർ. അംബേദ്കർ മുന്നോട്ടുവെച്ച ഭരണഘടനാപരമായ മാർഗങ്ങളിലൂടെ മാത്രമായിരിക്കണം നടക്കേണ്ടതെന്നും പ്രശസ്ത എഴുത്തുകാരൻ അമീഷ് തൃപാഠി പറഞ്ഞു. പുണെയിൽ വെച്ച് തന്റെ പുതിയ പുസ്തകമായ 'ധ്രുവ് - താര: ദി ഗ്രേറ്റ് ഇന്ത്യൻ ഹിസ്റ്ററി ക്വിസ്' എന്ന കൃതിയുടെ പ്രചാരണപരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ തലമുറക്കും അവരുടേതായ പ്രക്ഷോഭങ്ങളുടെ ചരിത്രമുണ്ടെന്ന് അമീഷ് ചൂണ്ടിക്കാണിച്ചു. ഒരു കാലഘട്ടത്തിൽ നക്സലൈറ്റ് പ്രസ്ഥാനം ശക്തമായിരുന്നു. പിന്നീട് മണ്ഡൽ കമ്മീഷൻ പ്രക്ഷോഭങ്ങൾ ഉണ്ടായി, 'മില്ലെനിയലുകൾ' 2011-12 കാലഘട്ടത്തിലെ അഴിമതിവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി. അതിനാൽ ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ പേരിൽ പുതിയ തലമുറയായ 'ജെൻ സി'യെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

എന്നാൽ പ്രതിഷേധങ്ങൾ രാജ്യത്തിന്റെ നിയമസംവിധാനത്തെ വെല്ലുവിളിക്കുന്ന തലത്തിലേക്ക് മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അംബേദ്കറുടെ പ്രശസ്തമായ "ഗ്രാമർ ഓഫ് അനാർക്കി" പ്രസംഗത്തെ അനുസ്മരിപ്പിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യപരമായ മാറ്റങ്ങൾക്കായി പോരാടുമ്പോൾ ഭരണഘടനാപരമായ രീതികൾ തന്നെ സ്വീകരിക്കണമെന്നാണ് അമീഷിന്റെ പക്ഷം.

ഇതോടൊപ്പം ഇന്ത്യൻ ചരിത്രപഠനത്തിൽ കൊളോണിയൽ കാലഘട്ടത്തിന്റെ സ്വാധീനം ഇന്നും തുടരുന്നുണ്ടെന്നും അത് മാറ്റിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സ്കൂൾ പാഠപുസ്തകങ്ങളിൽ പലതിലും ബ്രിട്ടീഷ് ഭരണകാലത്തെ മുൻവിധികളും തെറ്റായ വീക്ഷണങ്ങളും പ്രതിഫലിക്കുന്നുണ്ട്. ചരിത്രം കുട്ടികൾക്ക് വിരസമായ ഒരു വിഷയമായി മാറാൻ കാരണവും കഥകളിലൂടെയല്ലാതെ കേവലം മനഃപാഠമാക്കാൻ പഠിപ്പിക്കുന്ന രീതിയാണെന്ന് അദ്ദേഹം വിമർശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.