പരിസ്ഥിതി നാശത്തിന് തെളിവില്ല; ആർട്ട് ഓഫ് ലിവിങ്ങിന്‍റെ 5 കോടി പിഴത്തുക മടക്കി നൽകാൻ സുപ്രീംകോടതി നിർദ്ദേശം

ന്യൂഡൽഹി: ശ്രീശ്രീ രവിശങ്കറിന്‍റെ നേതൃത്വത്തിലുള്ള 'ആർട്ട് ഓഫ് ലിവിങ്' ഫൗണ്ടേഷന് ആശ്വാസമായി സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. യമുനാ തീരത്ത് 2016ൽ നടത്തിയ പരിപാടിക്കിടെ പരിസ്ഥിതി നാശം വരുത്തിയെന്ന് ആരോപിച്ച് സംഘടനയിൽ നിന്ന് ഈടാക്കിയ 5 കോടി രൂപ പിഴ തിരികെ നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു.

യമുനയുടെ ദുർബലമായ പരിസ്ഥിതി വ്യവസ്ഥക്ക് പരിപാടി കാരണം കേടുപാടുകൾ സംഭവിച്ചതിന് നേരിട്ടുള്ള തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. ആർട്ട് ഓഫ് ലിവിങ്ങിന്‍റെ' കീഴിൽ രജിസ്റ്റർ ചെയ്ത പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റായ വ്യക്തി വികാസ് കേന്ദ്ര അടച്ച പിഴത്തുക ഡൽഹി ഡെവലപ്‌മെന്‍റെ അതോറിറ്റി (ഡി.ഡി.എ) തിരികെ നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത്. 'വേൾഡ് കൾച്ചർ ഫെസ്റ്റിവലിന്‍റെ' ഒരുക്കങ്ങൾക്കിടയിൽ യമുനാ തീരത്തിന് നാശനഷ്ടം വരുത്തിയതിന് 2017 ഡിസംബറിലാണ് നാഷനൽ ഗ്രീൻ ട്രിബ്യൂണൽ (എൻ.ജി.ടി) സംഘടനക്ക് പിഴ ചുമത്തിയത്.

ആർട്ട് ഓഫ് ലിവിങ്ങിന് ഇളവ് നൽകിയതിനൊപ്പം യമുനാ തീരം സംരക്ഷിക്കുന്നതിൽ ഡി.ഡി.എ പരാജയപ്പെട്ടതായും സുപ്രീം കോടതി നിരീക്ഷിച്ചു. എൻ.ജി.ടി നിർദ്ദേശിച്ചതനുസരിച്ച് യമുനാ തീരത്തിന്‍റെ പുനരധിവാസ പ്രവർത്തനങ്ങൾ തുടരാനും നഗരാസൂത്രണ വികസന ബോഡിയോട് കോടതി നിർദ്ദേശിച്ചു.

മുഴുവൻ പിഴയും ഒടുക്കാമെന്ന് സമ്മതിച്ചതിനെ തുടർന്നാണ് യമുനാ തീരത്ത് വലിയ പരിപാടി നടത്തുവാൻ പരിസ്ഥിതി സമിതി ആർട്ട് ഓഫ് ലിവിങ്ങിന് അനുമതി നൽകിയത്. തുടർന്ന് പരിപാടി 2016 മാർച്ച് 11മുതൽ13 വരെയുള്ള തീയതികളിൽ നടന്നു.

ഉദ്ഘാടന ദിവസമായ 2016 മാർച്ച് 11ന് ബാക്കി തുക അടയ്ക്കാൻ നാല് ആഴ്ച കൂടി സമയം തേടി സംഘാടകർ എൻ.ജി.ടിയെ സമീപിച്ചിരുന്നു.അന്ന് 25 ലക്ഷം രൂപ അടയ്ക്കാനും ബാക്കി തുക നൽകാൻ മൂന്ന് ആഴ്ചത്തെ അവധി നൽകാനും ഗ്രീൻ ട്രിബ്യൂണൽ അനുമതി നൽകിയിരുന്നു. 25 ലക്ഷം രൂപ അന്ന് അടച്ചെങ്കിലും തങ്ങൾ നൽകേണ്ടിയിരുന്ന 4.75 കോടി രൂപ "ബാക്കി തുകയുടെ അടവ്" എന്നതിന് പകരം ബാങ്ക് ഗ്യാരണ്ടിയായി പരിഗണിക്കണമെന്നും ആ തുക ആ പ്രദേശത്ത് ജൈവവൈവിധ്യ പാർക്ക് സ്ഥാപിക്കാൻ ഉപയോഗിക്കണമെന്നും ആർട്ട് ഓഫ് ലിവിങ് പിന്നീട് ആവശ്യപ്പെടുകയായിരുന്നു. എങ്കിലും പിഴ പൂർണമായും ഒടുക്കി. പിന്നീട് എൻ.ജി.ടിയുടെ വിധിക്കെതിരെ ആർട്ട് ഓഫ് ലിവിങ് സുപ്രീം കോടതിയെ സമീപിക്കുകയും ഇത് നീണ്ട നിയമപോരാട്ടത്തിന് വഴിവെക്കുകയും ചെയ്യുകയായിരുന്നു.

Tags:    
News Summary - supremecourt order to give back fine amount paid by art of living

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.