സ്‌മൃതി ഇറാനി, നിതിൻ നബിൻ, വിനോദ് താവ്ഡെ
ന്യൂഡൽഹി: രാജ്യത്തെ യുവ വോട്ടർമാരുമായും വിദ്യാർഥികളുമായും നേരിട്ട് സംവദിക്കുന്നതിനായി പ്രത്യേക 'ജെൻ-സി' ഔട്ട്‌റീച്ച് സംഘത്തിന് രൂപം നൽകി ഭാരതീയ ജനതാ പാർട്ടി. സർവകലാശാലകളിലും സ്കൂളുകളിലും നേരിട്ടെത്തി യുവാക്കളുമായി ആശയവിനിമയം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചതിന് പിന്നാലെയാണ് ഈ നിർണായക നീക്കം. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ദേശീയ ജനറൽ സെക്രട്ടറിമാരായ സ്മൃതി ഇറാനി, വിനോദ് താവ്ഡെ, ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി, ഛത്തീസ്ഗഡ് മന്ത്രി ഒ.പി. ചൗധരി എന്നിവരാണ് പ്രത്യേക സമിതിയിലെ പ്രധാന നേതാക്കൾ.
യുവതലമുറയുടെ പ്രതീക്ഷകളും ആശങ്കകളും നിർദേശങ്ങളും നേരിട്ട് കേൾക്കാനും ബിജെപി നേതാക്കളുമായി സംവദിക്കാനും അവസരമൊരുക്കുന്ന പരിപാടികൾ ഉടൻ ആരംഭിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി-യുവജന കേന്ദ്രീകൃത പ്രചാരണങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ഭരണകക്ഷിയുടെ ഈ സംഘടനാ ഇടപെടൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പൂനെയിൽ ഉൾപ്പെടെ സംഘടിപ്പിക്കുന്ന 'വിദ്യാർഥി സംവാദ' പരിപാടികൾക്ക് ബദലായി കൂടിയാണ് ബിജെപിയുടെ ഈ പുതിയ കർമപദ്ധതി.
പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗം ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ അധ്യക്ഷതയിൽ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്നതിന് തൊട്ടുപിന്നാലെയാണ് പുതിയ ഔട്ട്‌റീച്ച് ടീമിന്റെ പ്രഖ്യാപനം ഉണ്ടായത്. യുവതലമുറയിലെ വോട്ടർമാരെ പാർട്ടിയുമായി കൂടുതൽ അടുപ്പിക്കാനുള്ള സംവാദങ്ങൾ, വർക്ക്‌ഷോപ്പുകൾ, ഡിജിറ്റൽ ക്യാമ്പയിനുകൾ എന്നിവയുടെ വിശദമായ സമയക്രമവും വേദികളും വരും ദിവസങ്ങളിൽ പാർട്ടി ഔദ്യോഗികമായി പുറത്തുവിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.