ന്യൂഡല്‍ഹി: ഹരിയാന മുന്‍ എം.എല്‍.എ ബല്‍ബീറിനെ കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യുന്നത് തടയാന്‍ 527 ദിവസം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ഡോക്ടര്‍മാര്‍ കുറ്റക്കാരെന്ന് സുപ്രീംകോടതി.
ബല്‍ബീറിന് അസുഖമില്ലാതിരുന്നിട്ടും നീതിനിര്‍വഹണം തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മുനീഷ് പ്രഭാകര്‍, കെ.എസ്. സച്ച്ദേവ് എന്നീ ഡോക്ടര്‍മാര്‍ ‘മെഡിക്കല്‍ അഭയം’ നല്‍കിയതെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. കൊലക്കേസ് പ്രതിയായ ബല്‍ബീര്‍ നല്‍കിയ ജാമ്യപേക്ഷ 2013 ഒക്ടോബര്‍ 24ന് തള്ളിയ സുപ്രീംകോടതി അദ്ദേഹത്തോട് ഉടന്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ബല്‍ബീര്‍ അറസ്റ്റില്‍ നിന്നൊഴിവായി.
ഒടുവില്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ സുപ്രീംകോടതിയെ സമീപിച്ചതോടെ, 2015 മേയ് 1നാണ് ബല്‍ബീര്‍ ഡിസ്ചാര്‍ജായത്. തുടര്‍ന്ന് സംഭവം അന്വേഷിച്ച സി.ബി.ഐ, ബല്‍ബീറിന് കാര്യമായ രോഗമില്ലാതിരുന്നുവെന്നും അറസ്റ്റ് ഒഴിവാക്കാനാണ് ആശുപത്രിയില്‍ കഴിഞ്ഞിരുന്നതെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്ന ഉത്തരവിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ളെന്ന ഡോക്ടര്‍മാരുടെ വാദം കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.