ന്യൂഡൽഹി: സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്ജിമാരും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും തമ്മിലുള്ള ഒത്തുതീർപ്പ് ചർച്ചകൾ നീണ്ടു പോകുമെന്ന് റിപ്പോർട്ട്. സുപ്രീംകോടതിയിലെ രണ്ടാമനായ ജസ്റ്റിസ് ജെ. ചെലമേശ്വർ ഇന്ന് കോടതിയിൽ എത്താതെ അവധിയിൽ പ്രവേശിച്ചതാണ് പുതിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. സുഖമില്ലാത്തതിനാൽ രണ്ടാം നമ്പർ കോടതിയിൽ ജസ്റ്റിസ് ചെലമേശ്വർ ഹാജരാകില്ലെന്നാണ് സുപ്രീംകോടതി ഔദ്യോഗികമായി നോട്ടീസിലൂടെ അറിയിച്ചിട്ടുള്ളത്.
ചെലമേശ്വർ അവധിയായതിനാൽ രാവിലെ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിനൊപ്പവും ഉച്ചക്ക് ജസ്റ്റിസ് എസ്.എ ബോബ്ദെക്കുമൊപ്പവും ഉള്ള കേസുകളിൽ ഇന്ന് വാദം കേൾക്കില്ലെന്നാണ് അഡീഷനൽ രജിസ്റ്റാർ അറിയിച്ചത്. കൂടാതെ, പ്രതിവാരം നടക്കുന്ന ജഡ്ജിമാരുടെ ഉച്ചഭക്ഷണത്തിൽ ചെലമേശ്വർ പങ്കെടുത്തില്ല.
സുപ്രീംകോടതിയിലെ ജഡ്ജിമാർ തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ പ്രതിദിനം രാവിലെ നടക്കുന്ന ചായസൽക്കാരത്തിലാണ് പരിഹരിക്കാറുള്ളത്. നാലു ജഡ്ജിമാരും ചീഫ് ജസ്റ്റിസും തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ചെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും പിന്നീട് തിരുത്തിയിരുന്നു. ഇതിന് പിന്നാലെ നാല് ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു കൊണ്ടുള്ള ചീഫ് ജസ്റ്റിസ് ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.