ആനന്ദ് റായി
ന്യൂഡൽഹി: മധ്യപ്രദേശിലെ വ്യാപം പരീക്ഷാ അഴിമതി പുറത്തുകൊണ്ടുവന്ന വിവരാവകാശപ്രവർത്തകൻ ഡോ. ആനന്ദ് റായിക്കെതിരായ കുറ്റം സുപ്രീംകോടതി റദ്ദാക്കി. ജാതീയമായ അക്രമത്തിന് തനിക്കെതിരെ കുറ്റങ്ങൾ ചുമത്തിയത് ശരിവെച്ച മധ്യപ്രദേശ് ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള റായിയുടെ അപ്പീൽ ജസ്റ്റിസുമാരായ സഞ്ജയ് കരോളും എൻ. കോടീശ്വർ സിങ്ങും അടങ്ങുന്ന ബെഞ്ച് അംഗീകരിച്ചു.
സംസ്ഥാനത്ത് നടന്ന റാലിയിൽ എം.പിമാർക്കും എം.എൽ.എമാർക്കും എതിരെ അക്രമവും അസഭ്യവും നടന്നെന്ന ആരോപണത്തിൽനിന്നാണ് ജാതി അടിസ്ഥാനത്തിലെ അതിക്രമങ്ങളുടെ പേരിൽ റായിക്കെതിരെ കുറ്റം ചാർത്തപ്പെട്ടത്. നേത്രരോഗ വിദഗ്ധനായ ഡോ. റായ് വ്യാപം അഴിമതി പുറത്തുകൊണ്ടുവന്നവരിൽ ഒരാളാണ്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലും, എ.ഒ.ആർ സുമീർ സോധിയുമാണ് ഡോ. റായിക്കുവേണ്ടി കോടതിയിൽ ഹാജരായത്.
ബിർസ മുണ്ഡ ജയന്തിയോട് അനുബന്ധിച്ച് രത്ലാം ജില്ലയിലെ ധരദ് ഗ്രാമത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളാണ് കേസിലേക്ക് നയിച്ചത്. ഡോ. റായി ഉൾപ്പെടെ സംഘാടകർ എം.പിയുടെയും എം.എൽ.എയുടെയും കലക്ടറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞെന്നാണ് ആരോപണം ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.