ന്യൂഡൽഹി: നൈപുണ്യവികസന പദ്ധതി അഴിമതിക്കേസിൽ തനിക്കെതിരായ പ്രഥമവിവര റിപ്പോർട്ട് (എഫ്.ഐ.ആർ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സമർപ്പിച്ച ഹരജി സുപ്രീംകോടതി വിശാല ബെഞ്ചിന്.
നായിഡുവിന്റെ വാദം ഭാഗികമായി അംഗീകരിച്ച് ജസ്റ്റിസ് അനിരുദ്ധ ബോസും പൂർണമായും തള്ളി ജസ്റ്റിസ് ബേല എം. ത്രിവേദിയും ഭിന്നവിധി പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഹരജി രണ്ടാമതും കേൾക്കാൻ വിശാല ബെഞ്ചിലേക്കു പോകുന്നത്.
ബെഞ്ച് ഏതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തീരുമാനിക്കും. 1988ലെ അഴിമതി നിരോധന നിയമത്തിലെ 2018ൽ കൂട്ടിച്ചേർത്ത 17 എ വകുപ്പുപ്രകാരം നായിഡുവിനെതിരായ കേസിന് മുൻകൂർ അനുമതി തേടണമെന്നും അതില്ലാതെയുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് ബോസ് തന്റെ വിധിയിൽ ചൂണ്ടിക്കാട്ടി. സ്വാഭാവികമായും നായിഡുവിനെതിരായ ക്രിമിനൽ നടപടിയുമായി മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, പ്രത്യേക കോടതി ജഡ്ജിമാർക്ക് അത്തരമൊരു ഉത്തരവിറക്കാൻ അധികാരമുണ്ടെന്നും മുൻകൂർ അനുമതി ഇല്ലാത്ത കാരണത്താൽ അറസ്റ്റും റിമാൻഡും അസാധുവാകില്ലെന്നും ജസ്റ്റിസ് ബേലയും വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.