അറബിക്കടലിൽ സ്ഥിതിചെയ്യുന്ന അതിതീവ്ര ചുഴലിക്കാറ്റ് ബിപോർജോയുടെ ബഹിരാകാശ ദൃശ്യങ്ങൾ പങ്കുവെച്ച് യു.എ.ഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ചുഴലിക്കാറ്റിന്‍റെ ദൃശ്യമാണ് അൽ നിയാദി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
അറബിക്കടലിന് മുകളിൽ ചുഴിതീർക്കുന്ന കാറ്റിന്‍റെ ദൃശ്യങ്ങൾ അൽ നിയാദി പോസ്റ്റ് ചെയ്തിട്ടുണ്ട്. ബിപോർജോയുടെ ദൃശ്യങ്ങൾ പകർത്തുമെന്ന് സുൽത്താൻ അൽ നിയാദി രണ്ട് ദിവസം മുമ്പ് പുറത്തുവിട്ട വിഡിയോയിൽ പറഞ്ഞിരുന്നു.
ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാണ് അൽ നിയാദി. നാസയുടെ ബഹിരാകാശ സഞ്ചാരിയായ സ്റ്റീവ് ബോവനുമൊന്നിച്ചാണ് ഏപ്രില്‍ 29ന് രാത്രി ഏഴ് മണിക്കൂർ നീണ്ട ബഹിരാകാശ നടത്തത്തിനിറങ്ങിയത്. ബഹിരാകാശത്തെ ജീവിതത്തെ കുറിച്ച് കൗതുകകരമായ നിരവധി വിവരങ്ങൾ സുല്‍ത്താന്‍ അല്‍ നിയാദി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.
അതേസമയം, അറബിക്കടലിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപോർജോയ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. നിലവിൽ വടക്ക് കിഴക്കൻ അറബിക്കടലിനു മുകളിലുള്ള കാറ്റ് വടക്ക് -വടക്ക്കിഴക്ക് ദിശയിൽ സൗരാഷ്ട്ര, കച്ച് അതിനോട് ചേർന്നുള്ള പാകിസ്താൻ തീരത്തിനും കറാച്ചിക്കും ഇടയിൽ ജാഖു പോർട്ടിനു സമീപം വ്യാഴാഴ്ച വൈകുന്നേരത്തോടെ പരമാവധി 150 കിലോമീറ്റർ വേഗതയിൽ അതിതീവ്രചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.