സുരേന്ദ്ര സിങ് രജ്പുത്, പ്രേം ശുക്ല
ന്യൂഡൽഹി: ടെലിവിഷൻ ചാനലിലെ തത്സമയ ചർച്ചക്കിടെ കോൺഗ്രസ് നേതാവ് സുരേന്ദ്ര സിങ് രജ്പുത്തിനെ ബി.ജെ.പി ദേശീയ വക്താവ് പ്രേം ശുക്ല അധിക്ഷേപിച്ചു. ഇന്ത്യ ടുഡേ ഗ്രൂപ്പിലെ ഹിന്ദി ചാനലായ ആജ് തക്കിൽ ശനിയാഴ്ച നടന്ന ചർച്ചക്കിടെയാണ് സംഭവം. പാകിസ്താനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇരു പാർട്ടികളും അധികാരത്തിലിരുന്ന സമയത്ത് സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട വിഷയത്തിൽ നടന്ന ചർച്ചക്കിടെയാണ് അധിക്ഷേപ പരാമർശമുണ്ടായത്. വാർത്താ അവതാരകനായ രാജീവ് ധൗണ്ടിയാലാണ് ചർച്ച നിയന്ത്രിച്ചത്.
ഓപറേഷൻ സിന്ദൂറിനു ശേഷമുണ്ടായ സംഘർഷത്തിനു പിന്നാലെ കേന്ദ്രം വെടിനിർത്തൽ പ്രഖ്യാപിച്ചത്, പാക്കധീന കശ്മീർ പാകിസ്താന് നൽകിയതിന് തുല്യമാണെന്ന് രജ്പുത് ആരോപിച്ചു. ഇതിനു മറുപടിയായി ലോക്സഭ പ്രതിപക്ഷ നേതാവ് പാകിസ്താന്‍റെ കാല് നക്കുകയാണെന്ന് പ്രേം ശുക്ല തിരിച്ചടിച്ചു. പിന്നാലെ പരസ്പരം വ്യക്ത്യാധിക്ഷേപത്തിലേക്ക് തിരിഞ്ഞു. ഇതോടെ ധൗണ്ടിയാൽ മൈക്ക് ഓഫാക്കി രണ്ടുപേരോടും ബഹുമാനത്തോടെ പെരുമാറണമെന്ന് ആവശ്യപ്പെട്ടു.
ഇതിനുശേഷം മൈക്ക് ഓണാക്കിയതിനു പിന്നാലെയാണ് അധിക്ഷേപ പരാമർശമുണ്ടായത്. ‘നിങ്ങൾക്ക് എവിടെനിന്നു കിട്ടി ഈ അഭിസാരികയുടെ മകൻ’ എന്നായിരുന്നു പ്രേം ശുക്ലയുടെ പരാമർശം. സംഭവത്തിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവാദം ഉയർന്നു. ശുക്ലയെ വിമർശിച്ച് നിരവധി പേരാണ് രംഗത്തുവന്നത്. ശുക്ലയുടെ യഥാർഥ സ്വഭാവമാണ് പുറത്തുവന്നതെന്നും ഉടൻ രാജിവെക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ സമാന രീതിയിൽ രജ്പുത്, ശുക്ലക്കെതിരെ മുമ്പ് പരാമർശമുന്നയിച്ചിട്ടുണ്ടെന്നും ചിലർ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.