'കൊയ്ത്ത് കഴിഞ്ഞ് കീഴടങ്ങാം'; സു​പ്രീംകോടതിയോട് ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾ

ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കുറ്റവാളികൾ. കൊയ്ത്ത് കഴിഞ്ഞതിന് ശേഷം ജയിലിലെത്തി കീഴടങ്ങാമെന്നാണ് മിതേഷ് ചിമനാൽ ഭട്ട് എന്ന കുറ്റവാളി ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മുമ്പാകെ സമർപ്പിച്ച ഹരജിയിൽ പറയുന്നത് . ജയിൽ അധികൃതർക്ക് മുമ്പാകെ കീഴടങ്ങാൻ നാല് മുതൽ ആറ് ആഴ്ച വരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേസിൽ ശിക്ഷിക്കപ്പെട്ട മറ്റുള്ളവരും ഹരജി നൽകിയിട്ടുണ്ട്.

സുപ്രീംകോടതി ജസ്റ്റിസ് ബി.വി നാഗരത്നക്ക് മുമ്പാകെയാണ് ഹരജി എത്തിയത്. കീഴടങ്ങാനുള്ള അവസാന തീയതി ഞായറാഴ്ച അവസാനിക്കാനിരിക്കെ കുറ്റവാളികളുടെ അഭിഭാഷകർ ഹരജി വേഗം പരിഗണിക്കണമെന്ന് നാഗരത്നയോട് അഭ്യർഥിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസിന് മുമ്പാകെ ഹരജി ലിസ്റ്റ് ചെയ്യാൻ സുപ്രീംകോടതി രജിസ്റ്ററിക്ക് ​നാഗരത്ന നിർദേശം നൽകി. വെള്ളിയാഴ്ച തന്നെ ഹരജി പരിഗണിക്കുമെന്നാണ് സൂചന.

വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കണമെന്നും അതിനാൽ കീഴടങ്ങാനുള്ള തീയതി നീട്ടണമെന്നുമാണ് കേസിൽ ശിക്ഷിക്കപ്പെട്ട ഗോവിന്ദഭായ് നയിയുടെ ആവശ്യം. ​'88 വയസായ പിതാവിനെയും 75 വയസായ മാതാവിനേയും പരിചരിക്കാൻ താൻ മാത്രമേയുള്ളു. പിതാവ് ആസ്തമ മൂലം ബുദ്ധിമുട്ടുകയാണ്. അദ്ദേഹം ഹൃദയശസ്ത്രക്രിയക്കും വിധേയനായിട്ടുണ്ട്. ഈ സാഹചര്യത്തിൽ തനിക്ക് കീഴടങ്ങാനുള്ള തീയതി നീട്ടി നൽകണം​' - ഹരജിയിൽ ആവശ്യപ്പെട്ടു. ജയിൽ മോചനത്തിന് ശേഷം താൻ മറ്റ് കുറ്റകൃത്യങ്ങളിലൊന്നും ഏർപ്പെട്ടിട്ടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മകന്റെ വിവാഹത്തിന് ഒരുക്കങ്ങൾ നടത്താൻ കീഴടങ്ങുന്നതിനുള്ള സമയപരിധി ആറാഴ്ച നീട്ടണമെന്നാണ് മറ്റൊരു കുറ്റവാളിയായ രമേഷ് രൂപഭായ് ചന്ദനയുടെ ആവശ്യം.

നേരത്തെ ബിൽക്കീസ് ബാനു കേസിൽ പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാറിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിലെ പ്രതികളുടെ ശിക്ഷായിളവ് റദ്ദാക്കിയത്.

വിചാരണ നടന്ന മഹാരാഷ്ട്രയിലെ സർക്കാറിനാണ് പ്രതികളെ വിട്ടയക്കാനുള്ള അവകാശമെന്നും കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ശിക്ഷ വിധിക്കുന്നത് പ്രതികളുടെ മാറ്റത്തിനും നവീകരണത്തിനുമാണ്. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ പ്രതികൾ സമര്‍പ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഇവരോട് ജയിലിലെത്തി കീഴടങ്ങാനും കോടതി നിർദേശിച്ചു.

Tags:    
News Summary - 'Sole caretaker of parents': Bilkis Bano case convicts seek more time to surrender

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.