ന്യൂഡൽഹി: ഇലക്ഷൻ കമീഷൻ രാജ്യത്തെ 16 സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഏകദേശം 36.73 കോടി വോട്ടർമാരുടെ വിവരങ്ങളാണ് പരിശോധനക്ക് വിധേയമാക്കുന്നതെന്ന് കമീഷൻ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് 7 ഗ്രൂപ്പുകളായി തിരിച്ചാണ് തെരഞ്ഞെടുപ്പ് കമീഷൻ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.
ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, ഹരിയാന, ജാർഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ഒഡീഷ, പഞ്ചാബ്, സിക്കിം, ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവക്കൊപ്പം ഡൽഹി, ചണ്ഡീഗഢ്, ദാദ്രാ നഗർ ഹവേലി–ദാമൻ ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് മൂന്നാം ഘട്ടം നടക്കുക. എന്നാൽ മോശം കാലാവസ്ഥയും സെൻസസ് സംബന്ധമായ മറ്റ് തടസ്സങ്ങളും കാരണം ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവയെ പിന്നീട് ഉൾപ്പെടുത്തുമെന്ന് കമ്മീഷൻ വ്യക്തമാക്കി.
രാജ്യമൊട്ടാകെ ഏകദേശം 3.94 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ വീടുതോറും എത്തി വോട്ടർമാരുടെ വിവരങ്ങൾ പരിശോധിക്കും. രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത് ലെവൽ ഏജന്റുമാരും നടപടികളിൽ പങ്കാളികളാകും. വോട്ടർ പട്ടികയിൽ മരിച്ചവർ, താമസം മാറിയവർ, ഇരട്ടപ്പേരുകൾ എന്നിവ നീക്കി കൃത്യമായ പട്ടിക തയ്യാറാക്കുകയാണ് ലക്ഷ്യമെന്ന് ഇലക്ഷൻ കമീഷൻ അറിയിച്ചു.
മെയ് 20 മുതൽ വിവിധ സംസ്ഥാനങ്ങളിൽ പരിശീലനവും തയ്യാറെടുപ്പുകളും ആരംഭിക്കും. വീടുതോറുമുള്ള പരിശോധന മെയ് 30 മുതൽ ഘട്ടംഘട്ടമായി തുടങ്ങും. കരട് വോട്ടർ പട്ടിക ജൂലൈ മുതൽ ഒക്ടോബർ വരെ പ്രസിദ്ധീകരിക്കുകയും, പരാതികളും തിരുത്തലുകളും സ്വീകരിക്കുകയും ചെയ്യും. അന്തിമ പട്ടിക ചില സംസ്ഥാനങ്ങളിൽ സെപ്റ്റംബറിലും മറ്റ് സംസ്ഥാനങ്ങളിൽ ഒക്ടോബർ–ഡിസംബർ മാസങ്ങളിലുമായി പ്രസിദ്ധീകരിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.