എ.ഐ ചിത്രം

പാനിപൂരി കഴിച്ച് കുട്ടികളടക്കം 115 പേർക്ക് ഭക്ഷ്യവിഷബാധ; 12 പേർ ആശുപത്രിയിൽ

കോട്ട: രാജസ്ഥാനിലെ കോട്ടയിൽ വഴിയോര കച്ചവടക്കാരനിൽനിന്ന് പാനിപൂരി (ഗോൽഗപ്പ) കഴിച്ച കുട്ടികളടക്കം 115 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ദിഗോഡ് സബ് ഡിവിഷനിലെ സിമിലിയ പ്രദേശത്തിന് കീഴിലുള്ള പോളായ് ഖുർദ് ഗ്രാമത്തിലാണ് സംഭവം.

ഛർദി, വയറിളക്കം, കഠിനമായ വയറുവേദന തുടങ്ങിയ ലക്ഷണങ്ങളെത്തുടർന്ന് 12 പേരെ സിമിലിയയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ (സി.എച്ച്.സി) പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പാനിപൂരി കഴിച്ചതിന് തൊട്ടുപിന്നാലെയാണ് ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടുതുടങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി.

കൂടുതൽ ഗ്രാമീണർക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ ബന്ധുക്കൾ ഇവരെ അടുത്തുള്ള ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും എത്തിച്ചു. ഇതോടെ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടുകയും ഗ്രാമത്തിൽ പ്രത്യേക ആരോഗ്യ ക്യാമ്പ് സജ്ജമാക്കുകയും ചെയ്തു.

ബ്ലോക്ക് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫിസർ (ബി.സി.എം.ഒ) രാജേഷ് സമറിശന്റ നിർദേശപ്രകാരം രണ്ട് മെഡിക്കൽ ടീമുകളെയും 108 ആംബുലൻസും സ്ഥലത്ത് വിന്യസിച്ചു. ആരോഗ്യനില മോശമായവരെ സിമിലിയ സി.എച്ച്.സിയിലേക്ക് മാറ്റുകയും ബാക്കിയുള്ളവർക്ക് ഗ്രാമത്തിലെ ക്യാമ്പിൽ തന്നെ ചികിത്സ നൽകുകയും ചെയ്തുവരികയാണ്.

ബുധനാഴ്ച രാവിലെ സബ് ഡിവിഷണൽ ഓഫിസർ ദീപക് മഹാവർ, ബി.സി.എം.ഒ രാജേഷ് സമർ എന്നിവർ ഗ്രാമം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കോട്ട ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫിസർ (സി.എം.എച്ച്.ഒ) നരേന്ദ്ര നഗറും മെഡിക്കൽ ക്രമീകരണങ്ങൾ പരിശോധിച്ചു. കൂടുതൽ രോഗികളുണ്ടോ എന്ന് കണ്ടെത്താനും അടിയന്തര വൈദ്യസഹായം ഉറപ്പാക്കാനുമായി എ.എൻ.എമ്മുകളും ആശാ വർക്കർമാരും ഉൾപ്പെടുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ വീടുകൾ കയറിയിറങ്ങി സർവേ നടത്തുകയാണ്.

സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പാനിപൂരി, അവ തയ്യാറാക്കാൻ ഉപയോഗിച്ച ചേരുവകൾ, വെള്ളം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ചു. കച്ചവടക്കാരൻ ഉപയോഗിച്ച വെള്ളത്തിന്റെ സാമ്പിളും സ്രോതസ്സിൽ നിന്ന് ശേഖരിച്ച് പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഷോളി ഗ്രാമവാസിയായ ആളാണ് കച്ചവടം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്നും, ഭക്ഷ്യസുരക്ഷാ ലംഘനമോ അനാസ്ഥയോ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സബ് ഡിവിഷണൽ ഓഫിസർ ദീപക് മഹാവർ പറഞ്ഞു. ചൊവ്വാഴ്ച രാത്രി മുതലാണ് രോഗികൾ ആശുപത്രികളിൽ എത്തിത്തുടങ്ങിയതെന്നും, മെഡിക്കൽ സംഘം എല്ലാവർക്കും ചികിത്സ നൽകുന്നുണ്ടെന്നും ബി.സി.എം.ഒ രാജേഷ് സമർ അറിയിച്ചു. നിലവിൽ മിക്കവരുടെയും ആരോഗ്യനില തൃപ്തികരമാണ്. എങ്കിലും മുൻകരുതലെന്ന നിലയിൽ ആരോഗ്യവകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

Tags:    
News Summary - 115 people, including children, fall ill after eating panipuri in Kota village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.