ജയ്പൂർ: സ്കൂളിൽവെച്ച് 1000 രൂപ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടെ അധ്യാപിക വിദ്യാർഥിനികളുടെ വസ്ത്രം അഴിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ സർക്കാർ സ്കൂളിലാണ് സംഭവം.
പണം തിരയുന്നതിനിടെ ഒമ്പതാം ക്ലാസിലെയും പ്ലസ് വണ്ണിലെയും വിദ്യാർഥിനികളെ വസ്ത്രം അഴിക്കാൻ നിർബന്ധിക്കുകയായിരുന്നു. പരാതിയെ തുടർന്ന് അധ്യാപികയെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെതിരെയും അച്ചടക്ക നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
സവായ് മാധോപുർ ജില്ലയിലെ ബമൻവാസ് സബ് ഡിവിഷന് കീഴിലുള്ള ലിവാലി ഗ്രാമത്തിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ചയാണ് സംഭവം. മുതിർന്ന ഹിന്ദി അധ്യാപിക സരസ്വതി മീണയുടെ 1,000 രൂപ നഷ്ടമായതിനെ തുടർന്നാണ് ഒമ്പതാം ക്ലാസിലെയും പ്ലസ് വണ്ണിലെയും വിദ്യാർഥിനികളെ പരിശോധിച്ചത്. പരിശോധനയുടെ ഭാഗമായി വിദ്യാർഥിനികളോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് രക്ഷിതാക്കളും വിദ്യാർഥികളും പരാതി നൽകി.
സംഭവം പുറത്തറിഞ്ഞതോടെ ഗ്രാമവാസികളും രക്ഷിതാക്കളും സ്കൂളിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി. അധ്യാപികക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തുകയും സ്കൂളിന്റെ ഗേറ്റ് പൂട്ടുകയും ചെയ്തു. വിഷയത്തിൽ അന്വേഷണം നടത്തിയ വിദ്യാഭ്യാസ വകുപ്പ് അധ്യാപികയെ സസ്പെൻഡ് ചെയ്യുകയും പ്രിൻസിപ്പലിനെതിരെ വകുപ്പുതല നടപടി ആരംഭിക്കുകയും ചെയ്യുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് സമയബന്ധിതമായി മേലധികാരികളെ അറിയിക്കുന്നതിൽ പ്രിൻസിപ്പൽ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ. ബന്ധപ്പെട്ട അധ്യാപിക വിദ്യാർഥികളോട് ക്ഷമാപണം നടത്തിയതായും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ രേഖാമൂലം ഉറപ്പ് വാങ്ങിയതായും അതിനാലാണ് വിഷയം ഉന്നത അധികാരികളെ ഉടൻ അറിയിക്കാതിരുന്നതെന്നും പ്രിൻസിപ്പൽ മനോജ് കുമാർ മീണ പറഞ്ഞു.
അതേസമയം, വിദ്യാർഥിനികളോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടെന്ന ആരോപണം അധ്യാപിക നിഷേധിച്ചു. പണം നഷ്ടമായതിനെ തുടർന്ന് വിദ്യാർഥികളെ ചോദ്യം ചെയ്തതേയുള്ളൂവെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അവർ പ്രതികരിച്ചു. എന്നാൽ, അധ്യാപകർ സംഭവം പുറത്തറിയിക്കരുതെന്ന് വിദ്യാർഥികളോട് നിർദേശിച്ചതായും ആരോപണമുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം തുടരുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.