ഇലക്ടറൽ ബോണ്ട്: തകർന്ന സിൽക്യാര തുരങ്കം നിർമിച്ച കമ്പനി 55 കോടി നൽകിയത് ബി.ജെ.പിക്ക്

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ നിർമാണത്തിനിടെ തകർന്ന സിൽക്യാര തുരങ്കം നിർമിച്ച നവയുഗ എൻജിനിയറിങ് കമ്പനി ലിമിറ്റഡ് (എൻ.ഇ.സി) ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ട് വഴി സംഭാവനയായി നൽകിയത് 55 കോടി. 2019 ഏപ്രിലിനും 2022 ഒക്‌ടോബറിനും ഇടയിലാണ് ഒരു കോടി വിലവരുന്ന 55 ഇലക്ടറൽ ബോണ്ടുകൾ ഹൈദരാബാദ് ആസ്ഥാനമായുള്ള എൻ.ഇ.സി വാങ്ങിയത്. 2018 ഒക്‌ടോബർ 26ന് 20 അംഗ ഇൻകം ടാക്‌സ് സംഘം നവയുഗ ഓഫിസ് റെയ്ഡ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കുറ്റവും ഇൻകം ടാക്‌സ് നിയമലംഘനവും ആരോപിച്ചായിരുന്നു നടപടി. ഇത് കഴിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് കമ്പനി ബി.ജെ.പിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയത്.

നവയുഗ ഗ്രൂപ്പിന്‍റെ പ്രധാന കമ്പനിയാണ് നവയുഗ എൻജിനിയറിങ്. രാജ്യത്ത് നദിക്ക് മുകളിലുള്ള ഏറ്റവും വലിയ പാലമായ ധോല സാദിയ ബ്രിഡ്ജ് തങ്ങൾ നിർമിച്ചതായാണ് കമ്പനി പറയുന്നത്. ബ്രഹ്മപുത്രക്ക് കുറുകെയുള്ള പാലത്തിന് 9.15 കിലോമീറ്ററാണ് നീളം.

2023 നവംബർ 12ന് നിർമാണത്തിലിരിക്കെ തുരങ്കം തകർന്ന് 41 തൊഴിലാളികളാണ് കുടുങ്ങിയിരുന്നത്. തുടർന്ന് റാറ്റ് മൈനേഴ്‌സ് രംഗത്തിറങ്ങി നവംബർ 28നാണ് തൊഴിലാളികളെ രക്ഷിച്ചത്. സിൽക്യാര ടണൽ പ്രൊജക്ടിന് സാമ്പത്തിക കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി 2018ലാണ് അംഗീകാരം നൽകിയത്. 2022ന് പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ പിന്നീട് തിയതി നീട്ടി നൽകി.

പേരുവെളിപ്പെടുത്താതെ വ്യക്തികൾക്കും കമ്പനികൾക്കും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള സംവിധാനമായ ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 15നാണ് സുപ്രീംകോടതി റദ്ദാക്കിയത്. കഴിഞ്ഞ അഞ്ച് വർഷമായി ബോണ്ട് വഴി നൽകിയ സംഭാവനകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പങ്കിടാൻ എസ്.ബി.ഐയോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കൈമാറിയ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ മാർച്ച് 14ന് തെരഞ്ഞെടുപ്പു കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. സീരിയൽ നമ്പർ ഉൾപ്പെടെ പൂർണവിവരങ്ങൾ മാർച്ച് 21നാണ് എസ്.ബി.ഐ കൈമാറിയതും കമീഷൻ പ്രസിദ്ധീകരിച്ചതും. 

Tags:    
News Summary - Silkyara tunnel construction company donated Rs 55 crore in electoral bonds to BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.