മുംബൈ: പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം എല്ലാവരും ഒരേസമയം ലൈറ്റണച്ചാൽ വൈദ്യുതി വിതരണത്തെ സാരമായി ബാധിക്കുമ െന്ന് മഹാരാഷ്ട്ര ഊർജ്ജ മന്ത്രി ഡോ. നിതിൻ റാവുത്ത്. വൈദ്യുതി തകരാറിലായാൽ കൊറോണക്കെതിരായ അടിയന്തര മെഡിക്ക ൽ സേവനങ്ങൾ വരെ താളംതെറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് ലൈറ്റുകൾ ഓഫാക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തത്. കൊറോണ വൈറസ് വരുത്തിയ ഇരുട്ടിനെ നേരിടാൻ ലൈറ്റണച്ച് മെഴുകുതിരികളും മൊബൈൽ ഫോൺ ഫ്ലാഷും ഉപയോഗിക്കാനായിരുന്നു നിർദേശം.
എന്നാൽ, ലൈറ്റണക്കരുതെന്നും ഇത് അടിയന്തര സേവനങ്ങളെ ബാധിക്കുമെന്നുമാണ് മന്ത്രി പറയുന്നത്. എല്ലാ ലൈറ്റുകളും ഒരേ സമയം ഓഫ് ചെയ്യുന്ന കാര്യം പുനർവിചിന്തനം നടത്തണം. ഇത് വൈദ്യുതി ഗ്രിഡ് തകരാറിലാക്കും. ലോക്ക്ഡൗൺ കാരണം ഫാക്ടറികൾ ഇല്ലാത്തതിനാൽ വൈദ്യുതി ഉപഭോഗം നിലവിൽ 23,000 മെഗാവാട്ടിൽനിന്ന് 13,000 മെഗാവാട്ടായി കുറഞ്ഞിട്ടുണ്ട്. എല്ലാ ലൈറ്റുകളും ഒരേ സമയം അണച്ചാൽ സ്ഥിതി കൂടുതൽ വഷളാകും. അങ്ങനെ സംഭവിച്ചാൽ സേവനം പുനസ്ഥാപിക്കാൻ 12-16 മണിക്കൂർ വരെ എടുത്തേക്കാം. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ വൈദ്യുതി ഒരു പ്രധാന സഹായിയാണ് -ഡോ. നിതിൻ റാവുത്ത് വ്യക്തമാക്കി.
നേരത്തെ ജനതാ കർഫ്യൂവിനോടനുബന്ധിച്ച് പാത്രം കൊട്ടാനുള്ള പ്രധാനമന്ത്രിയുടെ നിർദേശം പ്രഹസനമായി മാറിയിരുന്നു. സാമൂഹിക അകലം പോലും പാലിക്കാതെ ആഘോഷമായാണ് ഉത്തരേന്ത്യയിൽ ആളുകൾ പാത്രം കൊട്ടി ഘോഷയാത്ര നടത്തിയത്. ഇത് ഏറെ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.