ശൈഖ് ഹസീന
‘അധികാരത്തിനല്ല, ജനങ്ങളുടെ ഒപ്പം നിൽക്കാനാണ് സ്വന്തം രാജ്യത്തേക്ക് തിരികെ പോകുന്നത്’ -ശൈഖ് ഹസീന
ന്യൂഡൽഹി: സ്വന്തം രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധികൾക്കും സർക്കാരിന്റെ വെല്ലുവിളികൾക്കുമിടയിലും ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരികെ പോകുമെന്ന് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന. ഇന്ത്യൻ മാധ്യമത്തിന് നൽകിയ ആദ്യ ടെലിഫോൺ അഭിമുഖത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) സർക്കാരിന്റെ നിലപാടുകൾക്കെതിരെയും കൈമാറ്റ വ്യവസ്ഥകൾക്കെതിരെയും അവർ കടുത്ത വിമർശനം ഉന്നയിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെയും അവാമി ലീഗ് പ്രവർത്തകർ നേരിടുന്ന പീഡനങ്ങളെയും കുറിച്ച് ഹസീന വിശദമായി സംസാരിച്ചു.
തന്റെ തിരിച്ചുവരവ് പ്രധാനമന്ത്രി താരീഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെടുത്തുന്നതിനെയും, കൈമാറുന്നതിനുള്ള ഒരു നിബന്ധനയാക്കി മാറ്റിയതിനെയും ഹസീന ചോദ്യം ചെയ്തു. വിദേശത്തിരുന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തിയ താരീഖ് റഹ്മാനെതിരെ മുൻപ് ബ്രിട്ടൻ സർക്കാരിനോട് താൻ പരാതിപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹസീന, താൻ സ്വന്തം രാജ്യത്തേക്ക് തിരികെ പോകുന്നതിനെ എന്തിനാണ് എതിർക്കുന്നതെന്നും ചോദിച്ചു.
ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധി അനന്തമായി തുടരാൻ കഴിയില്ലെന്നും, ഡിസംബറോടെ താൻ സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്നും അവർ ആവർത്തിച്ചു വ്യക്തമാക്കി. കൃത്യമായ തീയതിയും സമയവും പിന്നീട് അറിയിക്കും. തനിക്കെതിരെ നൂറുകണക്കിന് കള്ളക്കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിലും ഭീഷണികൾക്ക് മുന്നിൽ പതറില്ലെന്നും, അധികാരത്തിനല്ല, ജനങ്ങളുടെ ഒപ്പം നിൽക്കാനാണ് താൻ മടങ്ങുന്നതെന്നും അവർ വ്യക്തമാക്കി.
ഇടക്കാല സർക്കാർ നിയന്ത്രണം ഏറ്റെടുത്തതുമുതൽ അവാമി ലീഗ് നേതാക്കളും പ്രവർത്തകരും ക്രൂരമായി വേട്ടയാടപ്പെടുകയാണെന്ന് ഹസീന ആരോപിച്ചു. രാജ്യത്ത് ദിവസേന കൊലപാതകങ്ങളും അനധികൃത അറസ്റ്റുകളും കള്ളക്കേസുകളും നടക്കുന്നുണ്ടെന്നും, വീടുകളിൽ കയറി സ്ത്രീകളെയും വൃദ്ധരെയും പോലും ഉപദ്രവിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും അവർ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ തന്റെ കൈമാറൽ ആവശ്യപ്പെടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അവർ പറഞ്ഞു.
രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ബി.എൻ.പി സർക്കാർ സ്വീകരിക്കുന്ന നടപടികളെ ഹസീന രൂക്ഷമായി വിമർശിച്ചു. ജനങ്ങൾ വൈദ്യുതിയും വാതകവും കിട്ടാതെ ബുദ്ധിമുട്ടുമ്പോഴും, വളത്തിന്റെ ലഭ്യതക്കുറവും വിലക്കയറ്റവും രൂക്ഷമായിരിക്കുമ്പോഴും 2.3 ബില്യൺ ഡോളർ മുടക്കി ചൈനയിൽ നിന്നും യുദ്ധവിമാനങ്ങൾ വാങ്ങുന്ന സർക്കാരിന്റെ മുൻഗണനകളെ അവർ ചോദ്യം ചെയ്തു.
തങ്ങളുടെ ഭരണകാലത്ത് ജി.ഡി.പി വളർച്ചയും പ്രതിശീർഷ വരുമാനവും ഉയർന്ന തലത്തിലായിരുന്നുവെന്നും, എന്നാൽ ഇന്ന് രാജ്യത്ത് ദാരിദ്ര്യവും തൊഴിലില്ലായ്മയും വർധിച്ചിരിക്കുകയാണെന്നും ഹസീന കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.