റഷ്യയുമായും ദക്ഷിണ കൊറിയയുമായും ബന്ധം ശക്തമാക്കാൻ ഇന്ത്യ; ധനകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി നിർമല സീതാരാമൻ

വാഷിങ്ടൺ: ജി20 ധനമന്ത്രിമാരുടെയും കേന്ദ്രബാങ്ക് ഗവർണർമാരുടെയും യോഗത്തിനിടെ റഷ്യൻ ധനമന്ത്രി ആന്റൺ സിലുവാനോവുമായും ദക്ഷിണ കൊറിയൻ ഉപപ്രധാനമന്ത്രിയും സാമ്പത്തിക, ധനകാര്യ മന്ത്രിയുമായ കൂ യൂൻ ചോളുമായും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതും ആഗോള സാമ്പത്തിക സാഹചര്യങ്ങളും പ്രധാന ചർച്ചാവിഷയങ്ങളായി.

റഷ്യൻ ധനമന്ത്രി ആന്റൺ സിലുവാനോവുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ-റഷ്യ സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ആഗോള, പ്രാദേശിക സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ന്യൂ ഡെവലപ്‌മെന്റ് ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് എന്നിവയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും വിലയിരുത്തി.

ദക്ഷിണ കൊറിയൻ മന്ത്രി കൂ യൂൻ ചോളുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ-കൊറിയ സാമ്പത്തിക, ധനകാര്യ സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള നടപടികൾ ചർച്ചയായി. ഇരു രാജ്യങ്ങളുടെയും ധനമന്ത്രിമാരുടെ യോഗം മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഉദ്യോഗസ്ഥതല ചർച്ചകൾ ഉടൻ ആരംഭിക്കേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും അംഗീകരിച്ചു.

2015 മുതൽ ഇന്ത്യയും ദക്ഷിണ കൊറിയയും പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിലാണ്. നിർണായക ധാതുക്കൾ, വിതരണ ശൃംഖലയുടെ സുരക്ഷ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ വളർന്നുവരുന്ന മേഖലകളിൽ ദക്ഷിണ കൊറിയൻ നിക്ഷേപം വർധിപ്പിക്കണമെന്നും ദക്ഷിണ കൊറിയയിലെ നിക്ഷേപ സാധ്യതകൾ ഇന്ത്യൻ കമ്പനികളും കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് അവർ പറഞ്ഞു.

ജി20 യോഗത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവയുമായും നിർമല സീതാരാമൻ കൂടിക്കാഴ്ച നടത്തി. ആഗോള സാമ്പത്തിക സാഹചര്യവും ഇന്ത്യയുടെ വളർച്ചാ സാധ്യതകളും ഇരുവരും ചർച്ച ചെയ്തു. ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് അജയ് ബംഗ, യൂറോപ്യൻ കമ്മീഷൻ സാമ്പത്തിക-ധനകാര്യ കമ്മീഷണർ വാൽഡിസ് ഡോംബ്രോവ്സ്കിസ് എന്നിവരുമായും ധനമന്ത്രി ഉന്നതതല കൂടിക്കാഴ്ചകൾ നടത്തി.

Tags:    
News Summary - Nirmala Sitharaman Meets Global Ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.