ഗാസിയാബാദ്: ബലാത്സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട നാലുവയസ്സുകാരിയുടെ മരണത്തിന് പിന്നാലെ, മകൾക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി പിതാവ്. ഗുരുതരാവസ്ഥയിലായിരുന്ന മകളെ ചികിത്സിക്കാൻ രണ്ട് സ്വകാര്യ ആശുപത്രികൾ വിസമ്മതിച്ചതാണ് അവളുടെ മരണത്തിന് കാരണമായതെന്നും രണ്ട് മണികൂറോളം കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു. ജൂൺ 16-ന് ഈ വിഷയം സുപ്രീം കോടതി പരിഗണിച്ചിരുന്നു.
ഖജൻ സിങ് മാൻവി ഹെൽത്ത് കെയർ, സെന്റ് ജോസഫ് ആശുപത്രി എന്നീ രണ്ട് സ്വകാര്യ ആശുപത്രികളിൽ മകളെ കൊണ്ടുപോയെങ്കിലും അവിടെനിന്ന് ചികിത്സ ലഭിച്ചില്ലെന്ന് ഗാസിയാബാദിലെ നന്ദഗ്രാമിൽ താമസിക്കുന്ന പിതാവ് വ്യക്തമാക്കുന്നു. ‘രക്തം വാർന്ന് മാരകമായി പരിക്കേറ്റ മകളെ കണ്ടിട്ടും ഡോക്ടർമാർ ചികിത്സ നൽകാൻ തയാറായില്ല. മകളെ കണ്ടെത്തിയതിന് ശേഷം ഏകദേശം രണ്ട് മണിക്കൂർ അവൾ ജീവനോടെയുണ്ടായിരുന്നു,’ പിതാവ് വേദനയോടെ പറയുന്നു.
മാർച്ച് 16ന് വീടിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ അയൽവാസിയായ ഗൗരവ് എന്നയാൾ മിഠായികൾ വാങ്ങി നൽകി പ്രലോഭിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു. പിന്നീട് വീടിനടുത്തുള്ള വിജനമായ സ്ഥലത്ത് വെച്ച് ക്രൂരമായി പീഡിപ്പിക്കുകയും ഇഷ്ടിക കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ഒമ്പത് മണിയോടെയാണ് പിതാവ് മകളെ കണ്ടെത്തിയത്.
ആദ്യമെത്തിയ ഖജൻ സിങ് മാൻവി ഹെൽത്ത് കെയറിൽ സൗകര്യങ്ങളില്ലെന്ന് പറഞ്ഞ് അധികൃതർ മടക്കി. തുടർന്ന് സെന്റ് ജോസഫ് ആശുപത്രിയിലെത്തിയെങ്കിലും, നിയമനടപടികൾ വേണ്ടിവരുന്ന കേസാണെന്ന് പറഞ്ഞ് ചികിത്സിക്കാൻ തയാറായില്ല. ഒടുവിൽ സർക്കാർ ആശുപത്രിയായ എം.എം.ജിയിൽ എത്തിയപ്പോഴേക്കും മകൾ മരിച്ചിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തിയ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ആശുപത്രികളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന പിതാവിന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. ആശുപത്രികൾ പെൺകുട്ടിയുടെ കുടുംബത്തിന് എത്ര തുക നഷ്ടപരിഹാരം നൽകുമെന്ന് സുപ്രീം കോടതി ചോദിച്ചു. എന്നാൽ നഷ്ടപരിഹാരത്തേക്കാൾ ഉപരിയായി ഉത്തരവാദിത്തമാണ് വേണ്ടതെന്ന് പിതാവ് അറിയിച്ചു.
അതേസമയം സെന്റ് ജോസഫ് ആശുപത്രി അധികൃതർ ഈ വാദങ്ങൾ നിഷേധിച്ചു. ചികിത്സാ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബന്ധുക്കൾ പെൺകുട്ടിയെ മറ്റൊരിടത്തേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് അവരുടെ അവകാശവാദം. എന്നാൽ ഇത് തെറ്റാണെന്ന് കുട്ടികളുടെ അവകാശ പ്രവർത്തകയായ ശാര അഷ്റഫ് പ്രയാഗ് പറഞ്ഞു.
സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി കോടതി വിമർശിച്ചു. കേസ് പുറത്തുപറയാതിരിക്കാൻ പൊലീസുകാർ മാതാപിതാക്കളെ മർദ്ദിക്കുകയും ലോക്കപ്പിലടക്കുകയും ചെയ്തതായി പരാതിയുണ്ട്. പ്രതിയെ പിന്നീട് ഏറ്റുമുട്ടലിലൂടെ അറസ്റ്റ് ചെയ്തെന്നും, പോക്സോ നിയമപ്രകാരം 900 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.
കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഈ വിഷയത്തിൽ അരങ്ങേറിയതെന്നും, ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.