അയോധ്യ: രാമക്ഷേത്രത്തിലെ പണവും സ്വർണാഭരണങ്ങളും മോഷ്ടിക്കപ്പെട്ട സംഭവത്തിലെ അന്വേഷണത്തിൽ, സി.സി.ടി.വി ദൃശ്യങ്ങളിൽ തിരുത്തൽ വരുത്തിയതായി എസ്.ഐ.ടി കണ്ടെത്തി. ഗുരുതര പിഴവ് കണ്ടെത്തിയതിന് പിന്നാലെ, സി.സി.ടി.വി കാമറ ചുമതലയുള്ള സുരക്ഷ ജീവനക്കാരെ കേന്ദ്രീകരിച്ച് എസ്.ഐ.ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ 11 മാസത്തിനിടെ ക്ഷേത്ര സമുച്ചയത്തിലെ സുരക്ഷക്കായി മാത്രം പത്തു കോടിയോളം രൂപ ചെലവഴിച്ചതായി കണ്ടെത്തിയ രേഖകൾ പുറത്തുവന്നിരുന്നു. ശതകോടികൾ സുരക്ഷക്കായി ചെലവിട്ടിട്ടും മോഷണം നടന്നത് കടുത്ത സുരക്ഷാവീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ക്ഷേത്ര സമുച്ചയത്തിനുള്ളിൽ മൂന്ന് ദിവസമായി എസ്.ഐ.ടി നടത്തുന്ന തീവ്രപരിശോധനക്കൊടുവിലാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ തിരുത്തൽ നടന്നതായുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നത്. നിരീക്ഷണ കാമറകൾ, റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ, സുരക്ഷ മാനേജ്മെന്റ് പ്രോട്ടോക്കോളുകൾ എന്നിവ വിശദമായി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം ഈ നിഗമനത്തിലെത്തിയത്. ക്യാമറ ശൃംഖലയുടെ നിരീക്ഷണം, അറ്റകുറ്റപ്പണി എന്നിവക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളാൻ ഇത് കാരണമായി.
സംഭവവുമായി ബന്ധപ്പെട്ട് രാമശങ്കർ യാദവ് എന്ന തിന്നു യാദവിനെ എസ്.ഐ.ടി മണിക്കൂറുകളോളം ചോദ്യം ചെയ്തു. സി.സി.ടി.വി നിരീക്ഷണം, ഗേറ്റ് പരിശോധന എന്നിവയുടെ ചുമതലയുള്ള ജീവനക്കാരുടെ പങ്കും അന്വേഷണ പരിധിയിലാണ്. കൂടാതെ, കാണിക്ക എണ്ണുന്ന പ്രക്രിയയും ഇതിൽ പങ്കാളികളായ ബാങ്കിന്റെ പങ്കും സംഘം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
സീനിയർ ട്രസ്റ്റ് ഭാരവാഹികളുമായി നേരിട്ട് ബന്ധമുള്ള ചില വ്യക്തികളും നിലവിൽ നിരീക്ഷണത്തിലാണ്. സന്ദർശകർക്ക് പാസ് അനുവദിക്കുന്നവരും സുരക്ഷ ജീവനക്കാരും തമ്മിൽ ഒത്തുകളി നടന്നിട്ടുണ്ടോ എന്നറിയാൻ സർവിസ് റെക്കോർഡുകൾ എസ്.ഐ.ടി ശേഖരിച്ചുവരികയാണ്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട 200 ഓളം പേരുടെ പട്ടിക എസ്.ഐ.ടി തയാറാക്കിയിട്ടുണ്ട്. ഇതിൽ 125ലധികം പേരെ ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ വലിയൊരു ശൃംഖല തന്നെ മോഷണത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ കണ്ടെത്തലുകളിലേക്ക് വഴിവെക്കുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.