ന്യൂഡൽഹി: സർവിസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ ഏകപക്ഷീയമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി.ബി. വരാലെ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീംകോടതി വിധി കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സിയുടെ ഉത്തരവ് നേരത്തെ കേരള ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും കെ.എസ്.ആർ.ടി.സിയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ക്ഷമ ബത്ത വിതരണം നയപരമായ വിഷയമാണെന്നും അതിൽ തീരുമാനം എടുക്കാൻ കെ.എസ്.ആർ.ടി.സിക്ക് അധികാരം ഉണ്ടെന്നുമായിരുന്നു സംസ്ഥാന സർക്കാറിന്റെ വാദം. വിരമിച്ചവർക്ക് ഉയർന്ന ക്ഷമബത്ത വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നായിരുന്നു കെ.എസ്.ആർ.ടി.സിയുടെ വാദം. എന്നാൽ, പണപ്പെരുപ്പം ഉൾപ്പടെ കണക്കാക്കുമ്പോൾ വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ തെറ്റാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസിൽ വിവിധ തൊഴിലാളി യൂണിയനുകൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ്, അഭിഭാഷകൻ വിപിൻ നായർ എന്നിവരാണ് സുപ്രീംകോടതിയിൽ ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.