പുണെ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിന്‍െറ പത്രാധിപരുമായിരുന്ന ദിലീപ് പദ്ഗോങ്കര്‍ (72) അന്തരിച്ചു. ഏതാനും ആഴ്ചകളായി അസുഖബാധിതനായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെ പുണെയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. രണ്ട് ദിവസമായി വെന്‍റിലേറ്ററിലായിരുന്നു.
1944ല്‍ പുണെയില്‍ ജനിച്ച പദ്ഗോങ്കര്‍ രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയും നേടിയതിനുശേഷമാണ് പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. 1968ല്‍, ടൈംസ് ഓഫ് ഇന്ത്യയുടെ പാരിസ് ലേഖകനായാണ് തുടക്കം. 1986ല്‍, മുഖ്യപത്രാധിപരായി.
ആറു വര്‍ഷം ഈ പദവിയില്‍ തുടര്‍ന്നു. 1998ല്‍ എക്സിക്യൂട്ടീവ് മാനേജിങ് എഡിറ്ററായി സ്ഥാപനത്തില്‍ തിരിച്ചത്തെി നാലു വര്‍ഷം സേവനമനുഷ്ഠിച്ചു. 1978-86 കാലത്ത് പാരിസിലും ബാങ്കോക്കിലുമായി യുനെസ്കോയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചു. 2008ല്‍, ജമ്മു-കശ്മീരില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ മേഖലയില്‍ സമാധാന ശ്രമങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അയച്ച മൂന്നംഗ സംഘത്തില്‍ പദ്ഗോങ്കറുമുണ്ടായിരുന്നു.
പദ്ഗോങ്കറിന്‍െറ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും അടക്കം നിരവധി പ്രമുഖര്‍ അനുശോചിച്ചു. പദ്ഗോങ്കറിന്‍െറ വിയോഗം വലിയ നഷ്ടമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ സിദ്ധാര്‍ഥ് വരദരാജന്‍ പറഞ്ഞു. യുവാക്കളെ എന്നും പ്രോത്സാഹിപ്പിച്ച പത്രാധിപരായിരുന്നു അദ്ദേഹമെന്ന് രാജ്ദീപ് സര്‍ദേശായ് അനുസ്മരിച്ചു.
ഭാര്യ: ലതിക. മക്കള്‍: നിഖില്‍, രോഹിത്. സംസ്കാര ചടങ്ങ് ശനിയാഴ്ച വൈകുന്നേരം മൂന്നിന് പുണെയിലെ വൈകുണ്ഡ് ശ്മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.