14 മണിക്കൂറോളം ചോദ്യംചെയ്യൽ; ആയിഷ സുൽത്താനയെ വിട്ടയച്ചു

കൊച്ചി: ചാനൽ ചർച്ചയിലെ പരാമർശത്തിന്‍റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവർത്തക ആയിഷ സുൽത്താനയെ ചോദ്യം ചെയ്യലിന് ശേഷം വിട്ട‍യച്ചു. മൂന്നു ദിവസങ്ങളിലായി 14 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് കവരത്തി പൊലീസ് വിട്ടയച്ചത്. ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ആയിഷയുടെ അറസ്റ്റ് കവരത്തി പൊലീസ് രേഖപ്പെടുത്തിയില്ല.

ചോദ്യം ചെയ്യൽ പൂർത്തിയായെന്നും തനിക്ക് കൊച്ചിയിലേക്ക് തിരികെ പോകാമെന്നും ആയിഷ സുൽത്താന മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ കൊച്ചിയിലെത്തുമെന്നും അവർ അറിയിച്ചു.

അതേസമയം, ചോദ്യം ചെയ്യലിന് ദ്വീപിലെത്തിയ ആയിഷ കോവിഡ് ഇളവുകൾ ദുരുപയോഗം ചെയ്തെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈകോടതിയെ അറിയിച്ചു. ജൂൺ 19ന് ദ്വീപിലെത്തിയ ആയിഷക്ക് പൊലീസ് സ്റ്റേഷനിൽ പോകാൻ മാത്രമാണ് അനുമതി നൽകിയിരുന്നത്. എന്നാൽ, പഞ്ചായത്ത് അംഗങ്ങളുടെ യോഗത്തിൽ പങ്കെടുക്കുകയും കോവിഡ് ബാധിതരുമായി സമ്പർക്കം പുലർത്തിയെന്നുമാണ് ആരോപണം. ഇക്കാര്യം വിശദീകരിച്ചു കൊണ്ടുള്ള രേഖകൾ ഭരണകൂടം ഹൈകോടതിയിൽ സമർപ്പിച്ചു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ നയങ്ങളുമായി ബന്ധപ്പെട്ട ജൂൺ ഏഴിന് മീഡിയവൺ ചാനൽ ചർച്ചയിൽ 'ബയോവെപൺ' എന്ന പരാമർശം നടത്തിയെന്നതിന്‍റെ പേരിലാണ് ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡന്‍റ് സി. അബ്ദുൽ ഖാദർ ഹാജിയുടെ പരാതിയിലായിരുന്നു കവരത്തി പൊലീസിന്‍റെ നടപടി.

ബയോവെപൺ പരാമർശം നടത്താനുണ്ടായ കാരണത്തെക്കുറിച്ചാണ് അന്വേഷണസംഘം ചോദിച്ചതെന്ന് ആയിഷ സുൽത്താന 'മാധ്യമ'ത്തോട് പറഞ്ഞിരുന്നു. പുറംരാജ്യങ്ങളിലെ ആരെങ്കിലുമായി ബന്ധങ്ങളുണ്ടോ, അവരുമായി സാമ്പത്തിക ഇടപാടുകളുണ്ടോ, ആരെയൊക്കെ നിരന്തരം ബന്ധപ്പെടാറുണ്ട് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചു. ബാങ്ക് ഇടപാടുകൾ, നികുതി സംബന്ധമായ രേഖകൾ എന്നിവയും ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു.

ഏതെങ്കിലും പ്രത്യേക സംഘടനകളുമായി ബന്ധമുണ്ടോയെന്നും വ്യവസായങ്ങളിൽ പങ്കാളിത്തമുണ്ടോയെന്നും വിശദീകരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, രാജ്യത്തെയല്ല, അഡ്മിനിസ്ട്രേറ്ററെ ഉദ്ദേശിച്ചാണ് പരാമർശം നടത്തിയതെന്നാണ് ആയിഷ വിശദീകരിച്ചത്. വാചകത്തിന്‍റെ ഘടന മാറിപ്പോയപ്പോൾ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നെന്നും ആയിഷ പറഞ്ഞു.

Tags:    
News Summary - Sedition case: Interrogation for 14 hours; Ayesha Sultana was released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.