ന്യൂഡൽഹി: തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും കലാപസാധ്യതയുണ്ടെന്ന അഭ്യൂഹം പരക്കുന്നതിനിടെ വാർത്തകൾ നിഷേധിച്ച് ഡൽഹി പൊലീസ്. അക്രമസാധ്യതയെന്ന പ്രചാരണത്തെ തുടർന്ന് ഡൽഹിയുടെ തെക്കൻ, പടിഞ്ഞാറൻ മേഖലകളിൽ മെട്രോ സ്റ്റേഷനുകൾ അടച്ചതായി അറിയിപ്പ് വന്നെങ്കിലും എല്ലാം തുറന്നുവെന്ന വിശദീകരണവുമായി ഡൽഹി െമട്രോയും രംഗത്തുവന്നു. അഭ്യൂഹങ്ങൾക്ക് വശംവദരാകരുതെന്നും ഡൽഹിയിൽ എവിടെയും അക്രമങ്ങളില്ലെന്നും പൊലീസും വ്യക്തമാക്കി. അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബർ 15 മുതൽ ഉപരോധ സമരം നടക്കുന്ന ശാഹീൻ ബാഗിൽ ഞായറാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ച് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
നംഗ്ലോയ്, സുരാജ്മൽ സ്റ്റേഡിയം, ബദർപുർ, തുഗ്ലക്കാബാദ്, ഉത്തംനഗർ വെസ്റ്റ്, തിലക് നഗർ, നവാഡ മെട്രോ സ്റ്റേഷനുകൾ അടച്ചുവെന്ന അറിയിപ്പിെൻറ സ്ക്രീൻ ഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. തുടർന്നാണ് പൊലീസും മെട്രോ കോർപറേഷനും വിശദീകരണവുമായി രംഗത്തുവന്നത്.
ശാഹീൻ ബാഗിലേക്ക് മാർച്ച് നടത്തുമെന്ന് ഹിന്ദുത്വ സംഘടനകളുടെ പേരിൽ പ്രഖ്യാപനം വന്നതിെൻറ തുടർച്ചയായി ഞായറാഴ്ച രാവിലെ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വൈകീട്ട് അഭ്യൂഹം പ്രചരിച്ചത്. മദൻപുർ ഖാദർ കേന്ദ്രീകരിച്ച് സംഘ്പരിവാർ സംഘടനകൾ പ്രതിഷേധത്തിെനാരുങ്ങിയ സംഭവവുമുണ്ടായി. ശാഹീൻ ബാഗ് സമരം ഒഴിപ്പിക്കാൻ ഹിന്ദുസേന മാർച്ച് ഒന്നിന് സമരസ്ഥലത്തേക്ക് വരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് പിൻവലിക്കുകയായിരുന്നു. മാർച്ച് രണ്ടിന് പ്രതിഷേധ മാർച്ച് നടത്തുമെന്ന് അവകാശപ്പെട്ട് മറ്റൊരു വിഡിയോ കൂടി സംഘ്പരിവാർ സംഘടനകൾ ഇറക്കിയിരുന്നു. ഈ സംഭവവികാസങ്ങളെ തുടർന്ന് നൂറുകണക്കിനാളുകൾ ശാഹീൻ ബാഗിലെത്തി സമരം നടത്തുന്ന സ്ത്രീകൾക്കു ചുറ്റും സ്വന്തംനിലക്ക് വലയം തീർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.