ചെന്നൈ: കേരളത്തോടൊപ്പം പുതുച്ചേരിയിലും ഏപ്രിൽ ഒമ്പതിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. പുതുച്ചേരിയിൽ മൊത്തം 30 നിയമസഭ സീറ്റുകളാണുള്ളത്. നിലവിൽ അഖിലേന്ത്യ എൻ.ആർ കോൺഗ്രസ് നേതാവ് എൻ. രംഗസാമി നയിക്കുന്ന എൻ.ഡി.എ സർക്കാറാണ് ഭരണത്തിലുള്ളത്.
2021ൽ 30 സീറ്റുകളിൽ 16 എണ്ണത്തിൽ വിജയിച്ചാണ് എൻ.ഡി.എ ഭരണത്തിലേറിയത്. എൻ.ആർ കോൺഗ്രസും ബി.ജെ.പിയും ചേർന്നുള്ള കൂട്ടുകക്ഷി ഭരണമാണ് ഇവിടെ നടക്കുന്നത്. അഖിലേന്ത്യ എൻ.ആർ കോൺഗ്രസ്, ബി.ജെ.പി, അണ്ണാ ഡി.എം.കെ, പാട്ടാളി മക്കൾ കക്ഷി എന്നിവയാണ് എൻ.ഡി.എയിലുള്ളത്.
ലോട്ടറി സാന്റിയാഗോ മാർട്ടിന്റെ മകൻ ജോസ് ചാർലസ് മാർട്ടിൻ പുതുതായി രൂപവത്കരിച്ച ലക്ഷ്യ ജനനായക കക്ഷിയും എൻ.ഡി.എയെ പിന്തുണക്കുന്നു.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയിൽ ഡി.എം.കെ, സി.പി.എം, സി.പി.ഐ, വിടുതലൈ ശിറുതൈകൾ കക്ഷി, മക്കൾ നീതി മയ്യം എന്നിവയാണുള്ളത്. ഇതിന് പുറമെ സീമാന്റെ നാം തമിഴർ കക്ഷിയും വിജയിയുടെ തമിഴക വെട്രി കഴകവും (ടി.വി.കെ) കളത്തിലുണ്ട്. എൻ.ഡി.എയിൽ സീറ്റ് വിഭജനം ഇതിനകം പൂർത്തിയാക്കി. 16 സീറ്റിൽ എൻ.ആർ കോൺഗ്രസും 14 സീറ്റിൽ ബി.ജെ.പിയും സഖ്യകക്ഷികളും മത്സരിക്കും.
പുതുച്ചേരിക്ക് സംസ്ഥാന പദവി അനുവദിക്കണമെന്നാണ് രാഷ്ട്രീയകക്ഷികളുടെ പൊതുവായ ആവശ്യം. ഭരണം നിലനിർത്താനുള്ള പോരാട്ടത്തിലാണ് എൻ.ഡി.എ. അതേസമയം ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.