നിർത്തിയിട്ട കാറിന് പിറകിൽ നിസ്കരിച്ചു; സമാജ്‌വാദി പാർട്ടി നേതാവിനെതിരെ കേസെടുത്ത് യു.പി പൊലീസ്

ന്യൂഡൽഹി : ഉത്തർപ്രദേശിലെ മൊറാദാബാദ് സർക്യൂട്ട് ഹൗസിന് സമീപം നിർത്തിയിട്ട കാറിന് പിറകിൽ നിസ്കരിച്ച സംഭവത്തിൽ സമാജ്‌വാദി പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ഹാജി മുഹമ്മദ് ഉസ്മാനെതിരെ കേസ് എടുത്ത് ഉത്തർപ്രദേശ് പൊലീസ്. പാർക്ക് ചെയ്തിരുന്ന കാറിന് പിന്നിൽ വെച്ച് അദ്ദേഹം ശാന്തമായി പ്രാർഥന നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ (BNS) 285 (പൊതുവഴി തടസ്സപ്പെടുത്തൽ), 292 (പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഉത്തർപ്രദേശ് നിയമസഭാ കൗൺസിലിലെ പ്രതിപക്ഷ നേതാവ് ലാൽ ബിഹാരി യാദവ് പങ്കെടുത്ത എസ്.പി നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാനാണ് ബിലാരി എം.എൽ.എ മുഹമ്മദ് ഫഹീം ഇർഫാന്റെ അമ്മാവൻ കൂടിയായ ഉസ്മാൻ സർക്യൂട്ട് ഹൗസിലെത്തിയത്. സർക്യൂട്ട് ഹൗസിൽ വാഹനം നിർത്തിയിട്ട് പ്രാർഥന നടത്തിയത് ഗതാഗത തടസ്സവും ആളുകൾക്ക് ബുദ്ധിമുട്ടും ഉണ്ടാക്കിയെന്ന് ആരോപിച്ച് പബ്ലിക് വർക്ക്സ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് എൻജിനീയർ നൽകിയ പരാതിയിലാണ് കേസ്.


എന്നാൽ പ്രചരിക്കുന്ന വീഡിയോയിൽ മറ്റ് വാഹനങ്ങൾക്കോ ആളുകൾക്കോ ഇദ്ദേഹത്തിന്റെ പ്രാർഥന തടസ്സമുണ്ടാക്കുന്നതായി കാണുന്നില്ലെന്ന് ദൃക്‌സാക്ഷികൾ ചൂണ്ടിക്കാണിക്കുന്നു. ബജ്‌റംഗ് ദൾ ഉൾപ്പെടെയുള്ള തീവ്രവലതുപക്ഷ സംഘടനകൾ സംഭവത്തിനെതിരെ രംഗത്തെത്തുകയും ഭരണകൂടത്തിനെതിരെ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. അടുത്തിടെ നടന്ന കൻവാർ യാത്രക്കിടെ റോഡുകൾ തടയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കാത്ത പൊലീസ്, വ്യക്തിഗത പ്രാർഥനകൾക്കെതിരെ കേസെടുക്കുന്നത് വിവേചനമാണെന്ന വിമർശനവും ശക്തമാകുന്നുണ്ട്.

Tags:    
News Summary - Samajwadi Party Leader Booked by UP Police for Offering Namaz Behind Parked Car in Moradabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.