അധ്യാപകർ രാഷ്ട്രത്തിന്‍റെ ശിൽപികൾ; ദേശീയ അധ്യാപക അവാർഡ് ദാന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി: വിഗ്യാൻ ഭവനിൽ നടന്ന ദേശീയ അധ്യാപക അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവെ രാജ്യത്തെ അധ്യാപകരെ 'മുൻനിര രാഷ്ട്ര ശിൽപികൾ' എന്നാണ് രാഷ്ട്രപതി ദ്രൗപതി മുർമു വിശേഷിപ്പിച്ചത്. വിദ്യാർഥികളിൽ ജിജ്ഞാസയും മികച്ച സ്വഭാവഗുണവും ആത്മവിശ്വാസവും അനുകമ്പയും വളർത്തിയെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് വലുതാണെന്ന് രാഷ്ട്രപതി ഓർമ്മിപ്പിച്ചു. പ്രത്യേകിച്ചും സാമൂഹികമായി പിന്നോക്കമുള്ള കുടുംബങ്ങളിൽ നിന്നും ആദ്യമായി വിദ്യാഭ്യാസത്തിലേക്ക് കടന്നുവരുന്ന കുട്ടികളുടെ കാര്യത്തിൽ അധ്യാപകർക്ക് വളരെ സവിശേഷമായ ഉത്തരവാദിത്തമുണ്ടെന്നും അവർ വ്യക്തമാക്കി.

രാജ്യത്ത് അധ്യാപക ദിനം ആഘോഷിക്കുന്ന ഈ വേളയിൽ വിദ്യാഭ്യാസം സമൂഹത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കാൻ പരിശ്രമിച്ച സാവിത്രിബായ് ഫൂലെ, രബീന്ദ്രനാഥ ടാഗോർ, ഉത്കൽമണി ഗോപബന്ധു ദാസ് തുടങ്ങിയ മഹത് വ്യക്തികളുടെ സംഭാവനകളെ രാഷ്ട്രപതി സ്മരിച്ചു. പ്രകൃതിയുടെ മടിത്തട്ടിൽ കുട്ടികൾ സ്വാഭാവികമായി വളരുന്നുവെന്ന് വിശ്വസിച്ച ടാഗോറിന്റെ ശാന്തിനികേതനെയും ഗോപബന്ധു ദാസിന്റെ 'വൺ വിദ്യാലയ'ത്തെയും അവർ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിച്ചു.

ഈ വർഷത്തെ ദേശീയ അധ്യാപക അവാർഡിനായി ലഡാക്ക് മുതൽ ആന്‍റമാൻ-നിക്കോബാർ ദ്വീപുകൾ വരെയും അരുണാചൽ പ്രദേശ് മുതൽ ഗുജറാത്ത് വരെയുള്ള വിവിധ ഭാഗങ്ങളിൽ നിന്നുള്ള 82 അധ്യാപകരാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 48 സ്കൂൾ അധ്യാപകരും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള 21 പേരും, നൈപുണ്യ വികസന മന്ത്രാലയത്തിന്റെ 13 ട്രെയിനർമാരും ഉൾപ്പെടുന്നു.

ഇന്ത്യയെ ലോകത്തിൽ അറിവിന്റെ മഹാശക്തിയാക്കി മാറ്റുന്നതിൽ അക്കാദമിക മികവും നൈപുണ്യ വികസനവും ഒരുപോലെ പ്രധാനമാണെന്ന് രാഷ്ട്രപതി ഓർമ്മിപ്പിച്ചു. നോബൽ സമ്മാന ജേതാവായ സി.വി. രാമനെ പോലുള്ളവരെപ്പോലെ കുട്ടികളെ കാര്യങ്ങൾ ചോദ്യം ചെയ്യാനും പുതിയ അറിവുകൾ കണ്ടെത്താനും അധ്യാപകർ പ്രോത്സാഹിപ്പിക്കണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യ അവസരങ്ങൾ എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിനുള്ള ഏറ്റവും ശക്തമായ മാർഗ്ഗമാണ് വിദ്യാഭ്യാസമെന്നും, സമൂഹത്തിലെ ഒരു കുട്ടിയും മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ അധ്യാപകർ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നും അവർ പറഞ്ഞു.

Tags:    
News Summary - Teachers are the architects of the nation says Draupadi Murmu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.