ബി.ജെ.പിക്ക് വൻ തിരിച്ചടി; ഫഡ്നാവിസിന്റെ വലംകൈയായ സമർജിത് സിങ് ഘഡ്ഗെ എൻ.സി.പിയിൽ ചേർന്നു
മുംബൈ: ബി.ജെ.പി ജില്ലാ പ്രസിഡന്റും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വലംകൈയുമായിരുന്ന സമർജിത് സിങ് ഘഡ്ഗെ ശരദ് പവാർ നയിക്കുന്ന എൻ.സി.പിയിൽ ചേർന്നു. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ബി.ജെ.പിക്ക് ശക്തമായ തിരിച്ചടിയായി നീക്കം. മഹായുതി അഘാഡി സഖ്യത്തിലെ സീറ്റ് വിഭജന തർക്കത്തിനു പിന്നാലെയാണ് സമർജിത്‌സിംഗ് ഘഡ്ഗെ എൻ.സി.പിയിലേക്ക് കൂറുമാറിയത്.
ഛത്രപതി ഷാഹു സഹകരണ പഞ്ചസാര ഫാക്ടറിയുടെ ചെയർമാനായ ഘഡ്ഗെ കോലാപ്പൂർ രാജകുടുംബത്തിലെ അംഗവുമാണ്. കർണാടക അതിർത്തിയിലുള്ള കഗൽ നിയമസഭ മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്നായിരുന്നു
ഘട്കെയുടെ ആഗ്രഹം. ഇതിനുള്ള തയാറെടുപ്പുകളും തുടങ്ങിയിരുന്നു. മണ്ഡലം എൻ.സി.പിക്ക് അനുകൂലമായേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഘട്കെ പാർട്ടി വിടാൻ തീരുമാനിച്ചത്. ഘഡ്ഗെ എൻ.സി.പി ബാനറിൽ കഗലിൽ നിന്നു തന്നെ മത്സരിക്കും. എംഎൽഎ ആയാൽ അദ്ദേഹത്തിന് കാര്യമായ ചുമതലകൾ നൽകുമെന്നും ശരദ് പവാർ വ്യക്തമാക്കി. എൻ.സി.പിയിൽ നിന്ന് കൂറുമാറി, അജിത് പവാറിനൊപ്പം ബി.ജെ.പിയുടെ ഭാഗമാവുകയും പിന്നീട് വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്ത ഹസൻ മുഷ്രിഫ് ആണ് എതിരാളി.
2019ൽ മുഷ്രിഫിനെതിരെ ഘഡ്കെ സ്വതന്ത്രനായി മത്സരിച്ചിരുന്നു. എന്നാൽ മുഷ്രിഫ് മഹായുതി സർക്കാറിന്റെ ഭാഗമായത് മുതൽ അസ്വസ്ഥനായ ഘഡ്കെ, അദ്ദേഹത്തിന്റെ രാഷ്ട്രീയ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. അതിനു പിന്നാലെയാണ് ബി.ജെ.പി വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.