സ്വർണം വാങ്ങുന്നത് കുറക്കൂ, വിദേശയാത്ര ഒഴിവാക്കൂ; വികസിതഭാരതത്തിനായി ഒന്നിച്ച് മുന്നേറാമെന്ന് മോദി
ന്യൂഡൽഹി: പ്രതീക്ഷിച്ചതിലും കൂടുതൽ ജി.ഡി.പി വളർച്ച കൈവരിച്ചത് രാജ്യത്തിനാകെ സന്തോഷകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മനിർഭർ ഭാരത് യാഥാർഥ്യമാക്കുന്നതിനായി ജനങ്ങൾ സ്വദേശി ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കാനും അതിനായി അത്യാവശ്യമല്ലാത്ത വിദേശയാത്രയും സ്വർണം വാങ്ങലും ഒഴിവാക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
പ്രതീക്ഷിച്ച ജി.ഡി.പി വളർച്ച 7.1 ശതമാനമാണെങ്കിലും നേടിയത് 7.8 ശതമാനമാണെന്നും കൂട്ടായ ശക്തിയുടെ പ്രതിഫലനമാണിതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ മോദി പറഞ്ഞു. വിദേശത്തുവെച്ചുള്ള വിവാഹാഘോഷങ്ങളും ഒഴിവാക്കണം. വിവാഹം ഇന്ത്യയിൽ എന്നതായിരിക്കണം ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകം പ്രതിസന്ധികളാൽ ചുറ്റപ്പെട്ടു. വിതരണ ശൃംഖലകൾ അവതാളത്തിലായി. എവിടെയും യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും വാർത്തകൾ മാത്രം. 2020ലെ കോവിഡ് മഹാമാരി മുതൽ നാളിതുവരെ സുസ്ഥിരത ഒരിടത്തും കാണാനില്ലാത്ത അനിശ്ചിതത്വങ്ങളുടെ നടുവിലാണ് രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനായത്. ഇതിനിടയിലും ചിലർ നിരാശയും നുണകളുടെ ആവർത്തനവും പ്രചരിപ്പിക്കുകയാണെന്നും മോദി ആരോപിച്ചു.
അതേസമയം, ജി.ഡി.പി വളർച്ച സംബന്ധിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്ന നേട്ടം അങ്ങേയറ്റം വളച്ചൊടിച്ച നേട്ടമാണെന്ന് കോൺഗ്രസ് ആരോപിച്ചു. സത്യസന്ധമായ കണക്ക് സർക്കാർ പുറത്തുവിട്ടാൽ വളർച്ച ഇതിലും വളരെ താഴെ ആയിരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
ദുർബലമായ സാമ്പത്തിക യാഥാർഥ്യം മറച്ചുവെച്ച് മോദി സർക്കാർ നടത്തുന്ന അഭ്യാസം മാത്രമാണിത്. രാജ്യത്തെ അഞ്ച് സമ്പന്ന കുടുംബങ്ങളുടെ സമ്പത്ത് 400 ശതമാനം ഉയർന്നപ്പോൾ, തൊഴിലാളികളുടെ വേതനവും കുടുംബ സമ്പാദ്യവും വലിയ തോതിൽ ഇടിഞ്ഞു.രാജ്യത്ത് ആഭ്യന്തര നിക്ഷേപമോ വിദേശ നിക്ഷേപമോ ഇല്ല. ഉപഭോക്താക്കളുടെ ആത്മവിശ്വാസം കോവിഡ് കാലത്തേതിനേക്കാൾ താഴെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ത്രൈമാസത്തിലെ ഉയർച്ചകൊണ്ട് എല്ലാമാകില്ലെന്ന് പാർട്ടി എം.പി പവൻ ഖേര പറഞ്ഞു. രാജ്യത്തിന്റെ അഭിവൃദ്ധി ജനങ്ങളിൽ പ്രകടമാകേണ്ട അഭിവൃദ്ധിയാണ്. യുവാക്കൾക്ക് തൊഴിലില്ല, വേതനമില്ല, അവസരങ്ങളില്ല. അതൊക്കെ കണക്കിലെടുക്കുമ്പോൾ അത്ര ശോഭനമല്ലെന്ന് കാണാമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.