അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പരോൾ തേടി സായിബാബ

മുംബൈ: മാവോവാദി ബന്ധത്തിന്‍റെ പേരിൽ നാഗ്പുർ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന മുൻ ഡൽഹി സർവകലാശാല പ്രഫസർ ജി.എൻ സായിബാബ പരോൾ തേടി ബോംബെ ഹൈക്കോടതിയിൽ. അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിനെയാണ് സമീപിച്ചത്. പരോൾ സംബന്ധിച്ച് അടുത്ത ചൊവ്വാഴ്ചക്കകം നിലപാടറിയിക്കാൻ കോടതി മഹാരാഷ്ട്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒന്നിനാണ് 74 കാരിയായ അമ്മ ഹൈദരാബാദിൽ മരിച്ചത്. അമ്മ മരിക്കുന്നതിന് മുമ്പും മരിച്ചപ്പോഴും സായിബാബ പരോൾ തേടിയെങ്കിലും ജയിൽ അധികൃർതർ നൽകിയില്ല. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ വീണ്ടും പരോൾ തേടിയതും തള്ളി. ഇതോടെയാണ് കോടതിയെ സമീപിച്ചത്. അമ്മ മരിക്കുന്നതിന് മുമ്പ് വീഡിയോ കോൺഫറൻസ് വഴി കാണാനുള്ള അവസരവും ജയിൽ അധികൃതർ നിഷേധിച്ചു.

90 ശതമാനം അംഗപരിമിതനാണ് സായിബാബ. 2017 ൽ ഗഡ്ചിറോളി സെഷൻസ് കോടതിയാണ് മാവോവാദി ബന്ധം, രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ എന്നീ കുറ്റങ്ങൾക്ക് സായിബാബക്കും മറ്റ് അഞ്ച് പേർക്കും ജീവപര്യന്തം തടവ് വിധിച്ചത്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.