ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനക്ക് എസ്-400 മിസൈൽ സംവിധാനം കൈമാറുന്നതിനുള്ള കരാറടക്കം കാലങ്ങളായി റഷ്യയുമായി തുടരുന്ന പ്രതിരോധ സഹകരണം തുടരുമെന്ന് അമേരിക്കയോട് വ്യക്തമാക്കി ഇന്ത്യ. റഷ്യക്കെതിരായ അമേരിക്കൻ ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. അമേരിക്കയുടെ എതിരാളികളെ ഉപരോധത്തിലൂടെ നേരിടുന്ന കർശന നിയമത്തിൽനിന്ന് (കാറ്റ്സ് ആക്ട്) ഇന്ത്യ-റഷ്യ പ്രതിരോധ ഇടപാടുകൾക്ക് സംരക്ഷണമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. അടുത്തമാസം വാഷിങ്ടണിൽ നടക്കുന്ന ഇന്ത്യ-അമേരിക്ക ചർച്ചയിൽ വിഷയം ഉയരാനിടയുണ്ട്. അമേരിക്കയുമായുള്ള എല്ലാ ഇടപാടുകളിലും ഇന്ത്യ-റഷ്യ പ്രതിരോധ സഹകരണം കാലങ്ങളായുള്ള ദൃഢബന്ധമാണെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്. കാറ്റ്സ് ആക്ട് ഇന്ത്യ-റഷ്യ സഹകരണത്തെ ബാധിക്കരുതെന്നും സൂചിപ്പിച്ചിട്ടുള്ളതാണ് -പ്രതിരോധ മന്ത്രി നിർമല സീതാരാമൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യക്ക് റഷ്യയിൽനിന്ന് നിരവധി പ്രതിരോധ സാമഗ്രികൾ ലഭിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിലെ കാലങ്ങളായുള്ള സഹകരണം തുടരുകതന്നെ ചെയ്യും -മന്ത്രി വ്യക്തമാക്കി.
2016ലെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മോസ്കോയുടെ ഇടപെടൽ ആരോപിച്ച് ജനുവരിയിലാണ് അമേരിക്ക റഷ്യക്കെതിരെ കാറ്റ്സ് നിയമപ്രകാരം ഉപരോധം പ്രഖ്യാപിച്ചത്. ഈ നിയമപ്രകാരം പ്രതിരോധ, രഹസ്യാന്വേഷണ മേഖലകളിൽ റഷ്യയുമായി സഹകരിക്കുന്ന രാജ്യങ്ങളെയും സ്ഥാപനങ്ങളെയും ശിക്ഷിക്കാൻ ഡോണൾഡ് ട്രംപ് ഭരണകൂടത്തിന് അധികാരമുണ്ട്.
റഷ്യയുമായുള്ള എസ്-400 മിസൈൽ ഇടപാടുമായി മുന്നോട്ടുപോകുമോ എന്ന ചോദ്യത്തിന് ഇത് സംബന്ധിച്ച് ദീർഘകാലമായി നടക്കുന്ന ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് നിർമല സീതാരാമൻ പറഞ്ഞു. റോസോബോറനെക്സ്പോർട്ട് അടക്കമുള്ള റഷ്യയുടെ പ്രമുഖ പ്രതിരോധ സ്ഥാപനങ്ങളുമായുള്ള ശതകോടികളുടെ പ്രതിരോധ ഇടപാടുകളെ ഉപരോധം ബാധിക്കുമോയെന്ന ആശങ്ക ഇന്ത്യയിൽ ഉയർന്നിട്ടുണ്ട്. കഴിഞ്ഞമാസം സോച്ചിയിൽ പുടിനുമായി മോദി നടത്തിയ അനൗപചാരിക ചർച്ചയിൽ വിഷയം ഉയർന്നിരുന്നു. റഷ്യയിൽനിന്ന് എസ്-400 മിസൈൽ സംവിധാനം വാങ്ങിയാൽ പുതിയ നിയമപ്രകാരം ഇന്ത്യക്കെതിരെ ഉപരോധം വന്നേക്കുമെന്നും അത് ഇന്ത്യ-യുഎസ് ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്കൻ നിയമവിദഗ്ധർ താക്കീത് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.