ജനീവ: ജനങ്ങൾ അനാവശ്യമായി ഒത്തുകൂടുന്നതും ആശുപത്രികളിൽ തിരക്ക് സൃഷ്ടിക്കുന്നതുമാണ് ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുക്കുന്ന സാഹചര്യത്തിലാണ്
ജനങ്ങളുടെ കരുതലില്ലായ്മ രാജ്യത്തെ കോവിഡ് നിരക്ക് കുതിച്ചുയരാൻ കാരണമായതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. കൂടിയ രോഗവ്യാപനവും കുറഞ്ഞ വാക്സിനേഷനും കാര്യങ്ങൾ താളംതെറ്റിച്ചതായും ഡബ്ല്യു.എച്ച്.ഒ പറയുന്നു. വലിയ ആള്‍ക്കൂട്ടങ്ങളും വ്യാപനശേഷി കൂടുതലുള്ള കൊറോണ വൈറസ് വകഭേദങ്ങളുടെ സാന്നിധ്യവും വാക്‌സിനേഷന്‍ മന്ദഗതിയിലായതുമാണ് ഇന്ത്യയിലെ പ്രതിസന്ധിയിലാക്കിയത്.
കോവിഡ് ബാധിച്ചവരിൽ 15 ശതമാനത്തിന് താഴെ മാത്രമേ ആശുപത്രിയിൽ പരിചരണം ആവശ്യമുള്ളൂ. വീട്ടിൽ തന്നെ ഇരുന്നുള്ള പരിചരണത്തെ കുറിച്ചുള്ള അജ്ഞത മൂലം പോസിറ്റീവ് ആകുന്നവരെയെല്ലാം ആശുപത്രിയിലേക്ക് എത്തിക്കുന്ന സ്ഥിതിയാണ് സാഹചര്യം വഷളാക്കിയതെന്ന് ലോകാരോഗ്യ സംഘടന വക്താവ് താരിഖ് ജസാറെവിക് അഭിപ്രായപ്പെട്ടു. ഇന്ത്യയിലേക്ക് അടിയന്തര കോവിഡ് പ്രതിരോധ ഉപകരണങ്ങൾ ലഭ്യമാക്കാൻ ഡബ്ല്യു.എച്ച്.ഒ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി നാലായിരം ഓക്സിജൻ കോൺസൺട്രേറ്ററുകൾ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിദഗ്ധ ഉപദേശമോ കൃത്യമായ വിവരങ്ങളോ ലഭിക്കാത്തതു കൊണ്ടാണ് ജനങ്ങൾ കൂട്ടമായി ആശുപത്രികളിലേക്ക് എത്തുന്നത്. ഗുരുതര രോഗമില്ലാത്തവരെ വീടുകളില്‍തന്നെ ചികിത്സിക്കുകയും നിരീക്ഷിക്കുകയും വേണം. താഴെത്തട്ടിലുള്ള ആരോഗ്യ പരിചരണ സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിക്കണം. ഇങ്ങനെ രോഗികളെ കണ്ടെത്തുകയും അവര്‍ക്ക് വിദഗ്ധ ഉപദേശം നല്‍കി വീടുകളില്‍തന്നെ കഴിഞ്ഞ് രോഗമുക്തി നേടാന്‍ പ്രേരിപ്പിക്കുകയുമാണ് ചെയ്യേണ്ടത്. ഹോട്ട്‌ലൈന്‍ സംവിധാനത്തിലൂടെയും ഡാഷ്‌ബോര്‍ഡുകള്‍ വഴിയും കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുകയും വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആളുകളെ ഒരുമിച്ചുകൂടാൻ അനുവദിക്കുക, തീവ്രവ്യാപന ശേഷിയുള്ള വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തുക, കുറച്ചു പേര്‍ക്കുമാത്രം വാക്‌സിന്‍ ലഭ്യമാക്കുക, വ്യക്തിസുരക്ഷയില്‍ വീഴ്ച വരുത്തുക എന്നീ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഏത് രാജ്യത്തും സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകാമെന്നും താരിഖ് ജസാറെവിക് മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.