ജസ്റ്റിസ് ബി. വി നാഗരത്ന
ന്യൂ ഡൽഹി: സ്ത്രീയുടെ താൽപര്യത്തിന് വിരുദ്ധമായി ഗർഭാവസ്ഥ മുന്നോട്ടു കൊണ്ടുപോകണമെന്ന് നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ലെന്ന് സുപ്രീംകോടതി. 30 ആഴ്ച്ച ഗർഭിണിയായ കൗമാരക്കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി.
17ാം വയസിൽ ഗർഭിണിയായ പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്താൻ ബോംബെ ഹൈകോടതി അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് സ്ത്രീകളുടെ താൽപര്യത്തിന് വിരുദ്ധമായി ഗർഭം തുടരാനും പ്രസവിക്കാനും നിർബന്ധിക്കാൻ കോടതിക്ക് പോലും അനുവാദമില്ലെന്ന് സുപ്രീംകോടതി അറിയിച്ചത്.
വ്യക്തികളുടെ പ്രത്യുൽപാദന സ്വാതന്ത്ര്യത്തിന് മുൻഗണന കൊടുക്കുന്ന വിധിയാണിത്. ജസ്റ്റിസ് ബി. വി നാഗരത്ന അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഗർഭഛിദ്രത്തിന് അനുമതി നൽകാതിരുന്ന ബോംബെ ഹൈകോടതി കുഞ്ഞിനെ ദത്തുനൽകാമെന്നും നിർദേശിച്ചിരുന്നു.
ആൺസുഹൃത്തുമായുള്ള ബന്ധത്തിലാണ് പെൺകുട്ടി ഗർഭിണിയാവുന്നത്. നിലവിൽ 18 വയസ്സുള്ള പെൺകുട്ടി ഗർഭാവസ്ഥയുമായി മുന്നോട്ട് പോകുന്നത് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
അവിവാഹിതയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകുന്നതിലൂടെ സമൂഹത്തിൽ നിന്നുണ്ടാകുന്ന കുറ്റപ്പെടുത്തലുകൾ ഗുരുതര മാനസിക ആഘാതത്തിന് കാരണമാകുമെന്ന് പെൺകുട്ടിയുടെ അഭിഭാഷകൻ വാദിച്ചു. വൈകിയ ഘട്ടത്തിലാണ് തീരുമാനമെടുക്കുന്നത് എങ്കിൽ പോലും വ്യക്തിയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കോടതി പറഞ്ഞു.
ആത്യന്തികമായി അമ്മ കുഞ്ഞിനെ പ്രസവിക്കാൻ ആഗ്രഹിക്കുന്നില്ല. അമ്മയുടെ പ്രത്യുത്പാദന സ്വാതന്ത്ര്യത്തിന് ഊന്നൽ നൽകണം. ഗർഭം പൂർത്തിയാക്കാൻ ഒരു സ്ത്രീയെയും നിർബന്ധിക്കാൻ കഴിയില്ല എന്നും സുപ്രീം കോടതി പറഞ്ഞു.
"ആരുടെ താൽപ്പര്യമാണ് നമ്മൾ നോക്കുന്നത്? ഗർഭസ്ഥ ശിശുവിന്‍റെയോ പ്രസവിക്കുന്ന അമ്മയുടെയോ?" ചിലപ്പോൾ ഗർഭഛിദ്രം നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സമയമെടുക്കും. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (എം.ടി.പി) ആക്ട് അനുശാസിച്ചിരിക്കുന്നതിലും അപ്പുറം ഗർഭഛിദ്രം നടക്കുന്ന നിരവധി കേസുകളുണ്ട്. ഞങ്ങൾ ചെയ്യില്ലെന്ന് ഡോക്ടർമാർ പറയുന്നു. പിന്നെ അവർ എവിടേക്ക് പോകും? വ്യാജ ഡോക്ടർമാരുടെ അടുത്തേക്കോ"- എന്നും ജസ്റ്റിസ് നാഗരത്ന കൂട്ടിച്ചേർത്തു.
മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് പ്രകാരം ഗർഭിണിയായ സ്ത്രീക്ക് 20 ആഴ്ച വരെ ഗർഭഛിദ്രം നടത്താൻ അനുവദിക്കുന്നു. 24 ആഴ്ച വരെ, അമ്മയുടെ ആരോഗ്യത്തിന് ഭീഷണിയുണ്ടോ എന്ന് ഉറപ്പാക്കാൻ മെഡിക്കൽ ബോർഡുമായി കൂടിയാലോചിക്കേണ്ടതുണ്ട്. 24 ആഴ്ചയ്ക്ക് ശേഷം കോടതിക്ക് മാത്രമേ അനുമതി നൽകാൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.