36 രാജ്യങ്ങളിൽനിന്നായി ഇന്ത്യ എത്തിച്ചത് 274 കുറ്റവാളികളെ

ന്യൂഡൽഹി: 2021 മുതൽ ഇതുവരെ 36 വിദേശ രാജ്യങ്ങളിൽ നിന്നായി 274 പിടികിട്ടാപ്പുള്ളികളെ തിരിച്ചെത്തിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. നാടുകടത്തൽ, കൈമാറ്റ പ്രക്രിയകൾ ശക്തിപ്പെടുത്തിയതിന്റെ ഭാഗമായാണ് ഈ നേട്ടമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

2004 മുതൽ 2013 വരെയുള്ള കാലയളവിൽ പ്രതിവർഷം ശരാശരി നാല് കുറ്റവാളികളെ മാത്രമാണ് ഇന്ത്യക്ക് വിദേശത്തുനിന്ന് കൈമാറി കിട്ടിയിരുന്നത്. എന്നാൽ നിയമ പരിഷ്കാരങ്ങൾ, അന്താരാഷ്ട്ര സഹകരണം, രഹസ്യാന്വേഷണ ഏകോപനം, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ട്രാക്കിങ് എന്നിവ ഏകോപിപ്പിച്ച് കുറ്റവാളികളെ പിടികൂടുന്നത് രാജ്യം മുൻഗണനാ വിഷയമാക്കി മാറ്റി. ഭീകരവാദം, സംഘടിത കുറ്റകൃത്യങ്ങൾ, ലഹരിമരുന്ന് കടത്ത്, സൈബർ തട്ടിപ്പ്, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവക്ക് പുറമെ കൊലപാതകം, പീഡനം, പോക്സോ കേസുകൾ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയാണ് പ്രധാനമായും തിരിച്ചെത്തിച്ചത്.

കുറ്റവാളികൾ ക്രമസമാധാന പ്രശ്നം മാത്രമല്ല, രാജ്യത്തിന്റെ പരമാധികാരത്തിനും സാമ്പത്തിക ഭദ്രതക്കും ദേശീയ സുരക്ഷയ്ക്കും വെല്ലുവിളിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.

2014ന് മുമ്പ് ഇന്ത്യയുടെ കൈമാറ്റ നടപടികൾ പഴഞ്ചൻ രീതികളിലും പരിമിതമായ കരാറുകളിലും ഏജൻസികൾ തമ്മിലുള്ള ഏകോപനമില്ലായ്മയിലും കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് മന്ത്രാലയം വക്താവ് ചൂണ്ടിക്കാട്ടി. അന്ന് 37 രാജ്യങ്ങളുമായി മാത്രമാണ് ഇന്ത്യക്ക് കൈമാറ്റ കരാറുണ്ടായിരുന്നത്. 110ഓളം അപേക്ഷകൾ കെട്ടിക്കിടക്കുകയും ചെയ്തിരുന്നു.

ഈ വിടവ് നികത്തുന്നതിനായാണ് 2018-ൽ ‘സാമ്പത്തിക കുറ്റവാളി നിയമം’ നടപ്പിലാക്കിയത്. വിദേശത്തേക്ക് കടന്ന സാമ്പത്തിക കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാനും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ഇത് വഴി സാധിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം ശക്തമായി നടപ്പിലാക്കിയതിലൂടെ 2019നും 2026നും ഇടയിൽ 17,874 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

ഇന്റർപോൾ റെഡ് കോർണർ നോട്ടീസുകൾ പുറപ്പെടുവിക്കുന്നതിലും വൻ വർധനയുണ്ടായിട്ടുണ്ട്. ഇന്ത്യ 2022ൽ 40 റെഡ് കോർണർ നോട്ടീസുകളും, 2023ൽ 100, 2024ൽ 107, 25ൽ 112, 26ൽ ഇതുവരെ 182 നോട്ടീസുകളും പുറപ്പെടുവിച്ചു. 

Tags:    
News Summary - ഇന്ത്യ എത്തിച്ചത് 274 കുറ്റവാളികളെ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.