ന്യൂഡൽഹി: തൻ്റെ 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിക്കുന്നതിൻ്റെ ചിത്രങ്ങൾ പുറത്തുവിട്ട് സർക്കാർ നൽകിയ വാഗ്ദാനം ലംഘിച്ചെന്ന് സോനം വാങ്ചുക്. ഈ സംഭവം കക്ഷിരാഷ്ട്രീയ ഭേദമന്യേ രാഷ്ട്രീയ നേതാക്കളിലുള്ള വിശ്വാസം ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വാങ്ചുക് ആരോപണമുന്നയിച്ചത്.
പ്രതിപക്ഷ നേതാക്കളും വിദ്യാർഥി പ്രതിനിധികളും ഒപ്പമില്ലാതെ കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുമായുള്ള തന്‍റെ അർധരാത്രിയിലെ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവിടില്ലെന്ന് വ്യക്തമായ ധാരണയുണ്ടായിരുന്നതായി വാങ്ചുക് പറഞ്ഞു.
"പ്രക്ഷോഭകർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച ശേഷം, ഉപവാസ സമരം അവസാനിപ്പിക്കാൻ സർക്കാറിൻ്റെ പ്രതിനിധികൾ ജ്യൂസോ സൂപ്പോ നൽകുന്നത് ലഡാക്കിലെ പതിവാണ്. എന്നാൽ ഭരണകക്ഷിമാത്രം ഉൾപ്പെടുന്ന ഒരു സംഭവമായി ഈ നിമിഷത്തെ ചിത്രീകരിക്കരുതെന്ന് ഞാൻ ആവശ്യപ്പെട്ടു. മറ്റ് രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങളും അവരുടെ നേതൃത്വവും വിദ്യാർഥി നേതാക്കളും ഇതിൻ്റെ ഭാഗമാകണമെന്ന് ഞാൻ അവരോട് പറഞ്ഞു. ഇതൊരു സംയുക്ത ഒത്തുകൂടലാകണമെന്നാണ് ഞാൻ ആഗ്രഹിച്ചത്." അദ്ദേഹം പറഞ്ഞു.
ഉപവാസം അവസാനിപ്പിച്ച് മിനിറ്റുകൾക്കകം ചിത്രങ്ങൾ പുറത്തുവരികയായിരുന്നുവെന്നും ഒരു മുതിർന്ന ഐ.ബി. ഉദ്യോഗസ്ഥനാണ് ടെലിവിഷനിൽ ചിത്രങ്ങൾ വന്ന കാര്യം തന്നെ അറിയിച്ചതെന്നും വാങ്ചുക് പറഞ്ഞു. തൻ്റെ സമരം അവസാനിപ്പിക്കുന്നതിനായി സർക്കാറുമായി അർധരാത്രിയിൽ രഹസ്യക്കരാർ ഉണ്ടാക്കിയെന്ന ആരോപണങ്ങളെ വാങ്ചുക് തള്ളിക്കളഞ്ഞു.
"എനിക്ക് ഇതിലും വളരെ മുൻപ് തന്നെ ആ കരാർ ഉണ്ടാക്കാമായിരുന്നു. ഞാൻ 26 ദിവസം നിരാഹാര സമരം കിടക്കേണ്ടി വരില്ലായിരുന്നു. 'എന്നെ വിദ്യാഭ്യാസ മന്ത്രിയാക്കൂ' എന്ന് പോലും എനിക്ക് പറയാമായിരുന്നു. എനിക്ക് ഡീലുകൾ ഉണ്ടാക്കണമെന്നുണ്ടെങ്കിൽ അതിനുള്ള പല അവസരങ്ങളും മുന്നിലുണ്ടായിരുന്നു," അദ്ദേഹം പറഞ്ഞു.
അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലുള്ള കോക്രോച്ച് ജന്ത പാർട്ടി നീറ്റ് വിഷയത്തിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കുചേർന്നുകൊണ്ട് ജൂൺ 28നാണ് വാങ്ചുക് ഡൽഹിയിലെ ജന്തർമന്തറിൽ നിരാഹാര സമരം ആരംഭിച്ചത്. അദ്ദേഹത്തിൻ്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ജൂലൈ 18ന് പൊലീസ് അദ്ദേഹത്തെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലേക്ക് നിർബന്ധിച്ച് മാറ്റിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് അദ്ദേഹത്തിൻ്റെ ഭാര്യ ഗീതാഞ്ജലി ജെ. അങ്മോ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകിയതിനെ തുടർന്ന് ജൂലൈ 21ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റി
ചോദ്യപേപ്പർ ചോർച്ചക്കെതിരെയുള്ള കർശന നിയമങ്ങളും വേഗത്തിലുള്ള നടപടികളും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അർധരാത്രിയിൽ വിഡിയോ സന്ദേശം പുറത്തിറക്കിയതിന് പിന്നാലെ, ജൂലൈ 24ന് വാങ്ചുക് തൻ്റെ 26 ദിവസത്തെ ഉപവാസം അവസാനിപ്പിച്ചു. തുടർന്ന് സമരം അവസാനിപ്പിക്കാൻ മന്ത്രിമാർ അദ്ദേഹത്തിന് സൂപ്പ് നൽകുന്നതിൻ്റെ ചിത്രങ്ങൾ പുറത്തുവരികയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.