ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്ന് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയെ വിമത വിഭാഗം പുറത്താക്കിയതിന് തൊട്ടുപിന്നാലെ കടുത്ത നടപടിയുമായി മമത പക്ഷം. മമതയുടെ മുൻ വിശ്വസ്തനും കൊൽക്കത്ത മുൻ മേയറുമായ ഫിർഹാദ് ഹക്കീം ഉൾപ്പെടെ എട്ട് വിമത എം.എൽ.എമാരെ പാർട്ടി ചൊവ്വാഴ്ച പുറത്താക്കി.
വിമത നേതാക്കൾ ബോധപൂർവം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്ന് കാണിച്ച് മമത പക്ഷം കാരണം കാണിക്കൽ നോട്ടീസ് അയച്ച് മണിക്കൂറുകൾക്കകമാണ് ഈ പുറത്താക്കൽ നടപടി ഉണ്ടായത്. ഫിർഹാദ് ഹക്കീമിനെ കൂടാതെ ജാവേദ് അഹമ്മദ് ഖാൻ, അരൂപ് റോയ്, രതിൻ ഘോഷ്, ബിപ്ലബ് മിത്ര, സബീന യാസ്മിൻ, അരൂപ് ബിശ്വാസ്, സ്നേഹാശിഷ് ചക്രബർത്തി എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് പ്രമുഖ നേതാക്കൾ.
പ്രതിപക്ഷ നേതാവ് റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം തിങ്കളാഴ്ച തൃണമൂൽ കോൺഗ്രസിന് പുതിയ നേതൃത്വ ഘടന പ്രഖ്യാപിച്ചിരുന്നു. 1998-ൽ കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചതു മുതൽ പാർട്ടിയെ നയിക്കുന്ന മമത ബാനർജിയെ മാറ്റി, മുതിർന്ന എം.എൽ.എയായ അരൂപ് റോയിയെ പുതിയ ചെയർമാനായി അവർ പ്രഖ്യാപിച്ചു. കൂടാതെ 30 അംഗ ദേശീയ വർക്കിംഗ് കമ്മിറ്റിയും രൂപീകരിച്ചു. എങ്കിലും മമത ബാനർജി തങ്ങളുടെ 'മെന്റർ' ആയി തുടരണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് വിമതർ വ്യക്തമാക്കിയിരുന്നു.
പുതിയ കമ്മിറ്റിയിൽ ഫിർഹാദ് ഹക്കീം, അരൂപ് ബിശ്വാസ് എന്നിവരെ വൈസ് ചെയർമാന്മാരായും തെരഞ്ഞെടുത്തിരുന്നു. വരും ദിവസങ്ങളിൽ ജില്ലാ പ്രസിഡന്റുമാരെയും ജില്ലാ കമ്മിറ്റികളെയും പ്രഖ്യാപിക്കുമെന്നും റിതബ്രത ബാനർജി കൊൽക്കത്തയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തൃണമൂൽ കോൺഗ്രസിന്റെ ആകെയുള്ള 80 എം.എൽ.എമാരിൽ 60 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്. പാർട്ടിയിലെ 28 ലോക്സഭാ എം.പിമാരിൽ 20 പേരും ഇതിനകം തന്നെ പാർട്ടി വിട്ട്, 2023-ൽ ത്രിപുരയിൽ മത്സരിച്ച് ഒരു സീറ്റ് പോലും നേടാനാകാത്ത 'നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ' എന്ന പാർട്ടിയുമായി ലയിച്ചു കഴിഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.