ന്യൂഡൽഹി: ഇന്ത്യയിലെ സർക്കാർ സേവനങ്ങൾ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ആധാർ മൊബൈൽ ആപ്ലിക്കേഷന് വൻ സ്വീകാര്യത. ആപ്പ് പുറത്തിറക്കി അഞ്ച് മാസത്തിനുള്ളിൽ 3.1 കോടിയിലധികം പേരാണ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തത്. സ്മാർട്ട്ഫോൺ ഉപയോഗിച്ച് തിരിച്ചറിയൽ രേഖകളുമായി ബന്ധപ്പെട്ട സേവനങ്ങൾ വേഗത്തിലും സുരക്ഷിതമായും ലഭ്യമാക്കാൻ സാധിക്കുന്നുവെന്നതാണ് ഉപയോക്താക്കളെ ഈ ആപ്പിലേക്ക് ആകർഷിക്കുന്നത്.
ആധാർ സേവാ കേന്ദ്രങ്ങളിൽ (ASKs) നേരിട്ടെത്തി സമയം പാഴാക്കുന്ന പതിവ് രീതിക്ക് ഇതോടെ മാറ്റം വന്നിരിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം, നാല് ദശലക്ഷത്തോളം ഉപയോക്താക്കൾ തങ്ങളുടെ ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ ഈ ആപ്പ് വഴി അപ്‌ഡേറ്റ് ചെയ്തു കഴിഞ്ഞു. കൂടാതെ, 8.5 ലക്ഷത്തോളം ആളുകൾ ആപ്പ് ഉപയോഗിച്ച് വിലാസം അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തു.
ഉപയോക്താക്കളുടെ സ്വകാര്യതക്കും സുരക്ഷക്കും മുൻഗണന നൽകിയാണ് ആധാർ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഒരു ടാപ്പിലൂടെ ബയോമെട്രിക് വിവരങ്ങൾ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സാധിക്കും. വ്യക്തിത്വം തെളിയിക്കുന്നതിനായി ഫേസ് ഓതന്റിക്കേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ക്യുആർ കോഡ് അധിഷ്ഠിത ഡിജിറ്റൽ കോൺടാക്റ്റ് കാർഡ് ഇതിലൂടെ ലഭിക്കും. ഇത് എളുപ്പത്തിൽ മറ്റുള്ളവർക്ക് പങ്കുവെക്കാൻ സാധിക്കും. എപ്പോൾ വേണമെങ്കിലും ഇ-ആധാർ പകർപ്പുകൾ ഡൗൺലോഡ് ചെയ്യാം.
ആധാർ സേവാ കേന്ദ്രങ്ങളിൽ നേരിട്ട് പോകേണ്ടവർക്ക് തിരക്കൊഴിവാക്കാൻ അപ്പോയിന്റ്മെന്റുകൾ നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഹോട്ടൽ ചെക്ക്-ഇന്നുകൾ, ആശുപത്രി അഡ്മിഷനുകൾ, വിസിറ്റർ മാനേജ്‌മെന്റ് സിസ്റ്റങ്ങൾ, വിവിധ പരിപാടികളിലെ പ്രവേശനം എന്നിവയിൽ ആധാർ ആപ്പ് പ്രായോഗികമായി ഉപയോഗിക്കുന്നുണ്ട്. ക്യു.ആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഓഫ്‌ലൈൻ വെരിഫിക്കേഷൻ വഴി ഗിഗ് വർക്കർമാരുടെയും മറ്റ് സേവന ദാതാക്കളുടെയും വിവരങ്ങൾ പെട്ടെന്ന് പരിശോധിക്കാനും ഇത് സഹായിക്കുന്നു.
ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഈ ആപ്ലിക്കേഷൻ, ഡിജിറ്റൽ പൊതുസേവനങ്ങൾ സുഗമമാക്കാനും സുരക്ഷിതമാക്കാനുമുള്ള സർക്കാരിന്റെ നിർണ്ണായക ചുവടുവെപ്പാണ്. രാജ്യത്തെ എല്ലാ പൗരന്മാർക്കും തങ്ങളുടെ തിരിച്ചറിയൽ രേഖകൾ കൂടുതൽ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.