ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് യു.ജി പുനപരീക്ഷ ചോദ്യപേപ്പറിന്റെ പേരിലും വിവാദം. ടെലഗ്രാം ചാനലുകൾ വഴി ‘നീറ്റ് പുനപരീക്ഷ ചോദ്യപേപ്പർ’ എന്ന പേരിൽ ഫയലുകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും വൻ തുകക്ക് പകരം ഉയർന്ന സ്കോർ വാഗ്ദാനം നൽകുന്നുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ അഹമ്മദാബാദ് സൈബർ ക്രൈം പൊലീസിന് പരാതി നൽകി. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റ് ശുഭം താക്കറാണ് പരാതി നൽകിയത്. നീറ്റ് വിവാദങ്ങൾ തുടരുന്ന സാഹചര്യത്തിൽ, വിവിധ ഓൺലൈൻ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്ന അവകാശവാദങ്ങൾ പരിശോധിക്കണമെന്നും അവ വിദ്യാർഥികളെയും രക്ഷിതാക്കളെയും കബളിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും പരാതിയിൽ പറയുന്നു.
ചാനലുകൾ പ്രചരിപ്പിക്കുന്നത് യഥാർഥ ചോദ്യപേപ്പറാണോ അതോ രക്ഷിതാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് നടത്തുന്ന സൈബർ തട്ടിപ്പാണോ എന്നതിലാണ് അന്വേഷണം. 2026ലെ നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മേയിൽ പരീക്ഷ റദ്ദാക്കിയിരുന്നു. ജൂൺ 21നാണ് പുനപരീക്ഷ നടത്തുക.
ടെലഗ്രാം ചാനലുകൾ ഇടക്കിടെ പേരുകൾ മാറ്റുന്നതായും റഫറലുകൾ വഴി മാത്രമേ അംഗങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു. 60,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് ചോദ്യപേപ്പറിന്റെ വില. കൂടാതെ 700ൽ 620ന് മുകളിൽ സ്കോറുകൾ വാഗ്ദാനം ചെയ്യുന്ന പേപ്പറുകൾക്ക് 20ലക്ഷം രൂപ വരെയും ആവശ്യപ്പെടുന്നുണ്ട്. നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെയാണ് പുതിയ ആരോപണങ്ങൾ ഉയർന്നുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.