രസില വധം: ഇന്‍ഫോസിസിന്‍െറ സുരക്ഷാവീഴ്ച അന്വേഷിക്കുമെന്ന് പൊലീസ്

മുംബൈ: മലയാളി സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ രസില രാജു കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്‍ഫോസിസ് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാവീഴ്ചയും അന്വേഷിക്കുമെന്ന് പുണെ പൊലീസ്. വനിത സെക്യൂരിറ്റി ഗാര്‍ഡിനെ നിയോഗിക്കാതെ അവധി ദിവസമായ ഞായറാഴ്ച രസിലയെ ജോലിക്ക് വിളിച്ചത് ചോദ്യം ചെയ്യപ്പെട്ടതോടെയാണ് ഇക്കാര്യം അന്വേഷിക്കുമെന്ന് പുണെ പൊലീസ് കമീഷണര്‍ രശ്മി ശുക്ള വ്യക്തമാക്കിയത്.

ഏതാനും ജീവനക്കാരൊഴിച്ചാല്‍ രസില മാത്രമാണ് അന്ന് ജോലിക്ക് എത്തിയത്. വൈകീട്ടത്തെ ഷിഫ്റ്റില്‍ പെണ്‍കുട്ടി തനിച്ചാണെന്ന് അറിഞ്ഞിട്ടും സുരക്ഷ ഒരുക്കാത്തത് ഇന്‍ഫോസിസിന്‍െറ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍ക്ക് തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മാത്രം പ്രവേശിക്കാവുന്നിടത്താണ് കേസില്‍ അറസ്റ്റിലായ സെക്യൂരിറ്റി ജീവനക്കാരന്‍ ഭാബെന്‍ സൈകിയ കടന്നുചെന്നത്. ഇയാള്‍ രസിലയുടെ പിന്നാലെ അകത്ത് പ്രവേശിച്ചതാണെന്ന് പൊലീസ് പറയുന്നു.

തുറിച്ചു നോക്കിയതിന് തനിക്കെതിരെ പരാതി നല്‍കരുതെന്ന അപേക്ഷ രസില നിരസിച്ചത് തര്‍ക്കത്തിന് വഴിവെച്ചെന്നും അത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നുമാണ് പ്രതി മൊഴി നല്‍കിയത്. കൊലക്ക് ശേഷം കെട്ടിടത്തിന്‍െറ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായും പ്രതി മൊഴി നല്‍കി. എന്നാല്‍, സഹതാപം നേടാനുള്ള ശ്രമമാണിതെന്ന് പറഞ്ഞ പൊലീസ് കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നതിന് സൂചനകളുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. കൊലക്ക് ശേഷം വൈകീട്ട് ആറര വരെയുള്ള ഷിഫ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഭാബെന്‍ പോയത്.

കോണ്‍ഫറന്‍സ് ഹാളിന് പുറത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് ഹാളില്‍നിന്ന് അവസാനമായി പുറത്തിറങ്ങിയത് ഭാബെന്‍ സൈകിയ ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഭാബെനെ അന്വേഷിച്ചപ്പോള്‍ മുങ്ങിയതായി തിരിച്ചറിയുകയും മൊബൈല്‍ പിന്തുടരുകയുമായിരുന്നു പൊലീസ്. മുംബൈയിലെ സി.എസ്.ടി റെയില്‍വേ സ്റ്റേഷനില്‍ അസമിലേക്കുള്ള ട്രെയിന്‍ കയറാനിരുന്ന ഭാബെനെ മഹാരാഷ്ട്ര റെയില്‍വേ പൊലീസിന്‍െറ സഹായത്തോടെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് പിടികൂടിയത്. 

Tags:    
News Summary - rasila murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.