ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത് തൽസ്ഥാനത്ത് ക്ഷേത്രം നിർമിക്കുന്നതിനുള്ള രാമക്ഷേത്ര പ്രസ്ഥാനത്തെ നയിച്ച ആർ.എസ്.എസ്-വി.എച്ച്.പി നേതാവ് ചമ്പത് റായിയെ രാമക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തു. ക്ഷേത്ര നിർമാണത്തിന് നേതൃത്വം നൽകിയവരെ പ്രതിക്കൂട്ടിലാക്കി മൂന്നു മാസം മുമ്പ് എസ്.ബി.ഐ മുന്നറിയിപ്പ് നൽകിയെന്ന വിവരവും പുറത്തുവന്നതോടെ ആർ.എസ്.എസ് രാമക്ഷേത്ര കൊള്ളയുടെ ചുഴിയിലായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറ്റവും അടുപ്പമുള്ളവരെ കൂട്ടിയുണ്ടാക്കിയ ട്രസ്റ്റ് നടത്തിയ ക്ഷേത്ര കൊള്ളയുടെ ഉത്തരവാദി പ്രധാനമന്ത്രിയുടെ ഓഫിസിന് തന്നെയാണെന്ന വിമർശനവുമായി ജ്യോതിർമഠ് ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അശോക് സിംഗാളിനൊപ്പം രാമക്ഷേത്ര പ്രസ്ഥാനത്തെ നയിച്ച മുതിർന്ന ആർ.എസ്.എസ് നേതാവ് ചമ്പത് റായിയെ ചോദ്യം ചെയ്യാൻ പൊലീസ് നിർബന്ധിതമാകുകയായിരുന്നു. സമാജ് വാദി പാർട്ടിയും കോൺഗ്രസും ആം ആദ്മി പാർട്ടിയും അദ്ദേഹത്തിന്റെ അറസ്റ്റിനായി മുറവിളി കൂട്ടുന്നതിനിടയിലായിരുന്നു ചോദ്യം ചെയ്യൽ. ചമ്പത് റായിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. ചമ്പത് റായിക്ക് പിന്നാലെ ആർ.എസ്.എസ് നേതാവായ രാമക്ഷേത്ര ട്രസ്റ്റി അനിൽ മിശ്രയെയും ചോദ്യം ചെയ്യും.
ചമ്പത് റായ് ആർ.എസ്.എസ് നേതാവ് മാത്രമല്ല, വിശ്വഹിന്ദു പരിഷത്തിന്റെ പണമിടപാട് കൂടി കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര വൈസ് പ്രസിഡന്റുമാണ്. പൂജാ ചടങ്ങിൽ പ്രധാനമന്ത്രി മോദിക്കും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനുമൊപ്പം ട്രസ്റ്റിയായ അനിൽ മിശ്രയും ഭാര്യ ഉഷ മിശ്രയും ‘പ്രധാൻ യജ്മാൻ’ റോളിൽ പങ്കാളികളായിരുന്നു.
അതേസമയം, അന്വേഷണം ആർ.എസ്.എസ് നേതാക്കളിലേക്ക് നീണ്ടതോടെ, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷിന്റെ വെല്ലുവിളി നേരിടാൻ അന്വേഷണം പ്രഖ്യാപിച്ച യോഗി ആദിത്യനാഥിന്റെ നടപടിക്കെതിരെ ആർ.എസ്.എസ് - ബി.ജെ.പി നേതൃത്വത്തിൽ വിമർശനമുയർന്നതായി റിപ്പോർട്ടുകളുണ്ട്. കൊള്ള നടത്തിയ ആരെയും വെറുതെ വിടില്ലെന്ന് പറഞ്ഞായിരുന്നു യോഗിയുടെ എസ്.ഐ.ടി പ്രഖ്യാപനം. ഈ കേസിൽ ഉന്നത ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾക്ക് പോലും പരിരക്ഷ കിട്ടില്ലെന്ന സന്ദേശമാണ് യോഗി ഇതിലൂടെ നൽകിയതെന്നാണ് ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾ മനസ്സിലാക്കുന്നത്.
കിട്ടിയ അവസരം സംഘ് പരിവാർ അണികൾക്കിടയിൽ ഏറ്റവും മികച്ച ഹിന്ദുത്വ നേതാവെന്ന പ്രതിഛായ ഉണ്ടാക്കാൻ യോഗി ആദിത്യനാഥ് ഉപയോഗപ്പെടുത്തുന്നുവെന്നാണ് വിമർശനം. ഉത്തർപ്രദേശിൽ മുഖ്യമന്ത്രിപദത്തിൽ മൂന്നാമൂഴം കിട്ടാൻ മാത്രമല്ല, പ്രധാനമന്ത്രിപദത്തിൽ മോദിയുടെ പിൻഗാമിയാകാൻ കൂടിയുള്ള പരിശ്രമത്തിലാണ് യോഗി. കൊള്ളയിൽ നേർക്കുനേർ പങ്കാളിത്തമുണ്ടെന്ന് വ്യക്തമായ ശ്രീരാമ ജന്മ ഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ നിയന്ത്രണവും ആധിപത്യവും ആർ.എസ്.എസ്, വി.എച്ച്.പി നേതാക്കളുടെ കൈകളിലാണ്.
ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും രാജിവെക്കാൻ മടിച്ചെങ്കിലും പ്രത്യാഘാതം ഗുരുതരമാകുമെന്ന് വെള്ളിയാഴ്ച യോഗി പരസ്യ പ്രസ്താവന നടത്തിയതോടെയാണ് ഇരുവരും രാജിക്ക് നിർബന്ധിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.