ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭ സമ്മേളനം വിളിക്കുന്നതു സംബന്ധിച്ച് മൂന്നാംവട്ടവും ഗവർണർക്ക് മന്ത്രിസഭ ശിപാർശ പുതുക്കി നൽകി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. വിശദീകരണം തേടി മന്ത്രിസഭ ശിപാർശ ഗവർണർ രണ്ടുവട്ടം തിരിച്ചയച്ച സാഹചര്യത്തിലാണിത്. ഈ മാസം 31 മുതൽ നിയമസഭ സമ്മേളനം വിളിക്കുന്നതിനാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പുതിയ കത്തിൽ ഗവർണറോട് വീണ്ടും ശിപാർശ ചെയ്തത്.
നേരത്തെ നൽകിയ ശിപാർശ തിരിച്ചയക്കുന്നതിന് ഗവർണർ കൽരാജ് മിശ്ര പറഞ്ഞ കാരണങ്ങൾ മന്ത്രിസഭ യോഗം ചേർന്ന് വിലയിരുത്തി. സമ്മേളനം തുടങ്ങാൻ നേരത്തെ നിശ്ചയിച്ച തീയതി മാറ്റേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. കോവിഡ് സുരക്ഷ പ്രശ്നം, സമ്മേളന അജണ്ട തുടങ്ങിയ കാര്യങ്ങളിൽ ഗവർണർ ചോദിച്ച വിശദീകരണത്തിന് മറുപടി ഇങ്ങനെ: കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷിതത്വ ക്രമീകരണങ്ങൾ ഒരുക്കേണ്ട ഉത്തരവാദിത്തം സ്പീക്കറുടേതാണ്. നിയമസഭ സമ്മേളനത്തിെൻറ അജണ്ട നിയമസഭയുടെ കാര്യോപദേശക സമിതിയാണ് തീരുമാനിക്കുന്നത്.
സചിൻ പൈലറ്റും സംഘവും ഉടക്കി മാറിയ പശ്ചാത്തലത്തിൽ ചേരുന്ന നിയമസഭ സമ്മേളനത്തിൽ വിശ്വാസ വോട്ട് തേടാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് കത്തിൽ ഇക്കുറിയും വ്യക്തമാക്കിയിട്ടില്ല. വിശ്വാസവോട്ട് തേടാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ഗവർണർ ചോദിച്ചിരുന്നു. ഭരണപക്ഷത്തിന് നിയമസഭയിൽ ഭൂരിപക്ഷമുണ്ടെന്നും, ആവശ്യമെന്നു തോന്നുന്ന പക്ഷം അത് സഭയിൽ തെളിയിക്കുമെന്നും മന്ത്രിസഭ യോഗത്തിനുശേഷം മന്ത്രി ഹരീഷ് ചൗധരി വാർത്താലേഖകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.