ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ മുഹറം ഘോഷയാത്രക്കിടെ കാർ ക്രെയിനിൽ തൂക്കിയിട്ട് ‘സ്ഫോടനം’ നടത്തിയ സംഭവത്തിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. കാർ 40 അടി മുകളിൽ ഉയർത്തിയ ശേഷം ‘സ്ഫോടനം’ നടത്തുകയായിരുന്നു. ബുധനാഴ്ച ഉജ്ജയിനിലെ ബദ്‌നഗർ പ്രദേശത്താണ് സംഭവം.
സമൂഹമാധ്യമങ്ങളിൽ വൈറലാകാനും ആളുകളെ ആകർഷിക്കാനുമായി സംഘടിപ്പിച്ച അപകടകരമായ ഈ സ്റ്റണ്ടിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.
പ്രാഥമിക അന്വേഷണത്തിൽ, കാറിനുള്ളിൽ പടക്കങ്ങൾ വെച്ച് കൃത്രിമമായി പൊട്ടിത്തെറി ഉണ്ടാക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. റോക്കറ്റ് പോലുള്ള പടക്കങ്ങൾ കാറിനുള്ളിൽ വെച്ച് പൊട്ടിച്ചതോടെ ഗ്യാസ് നിറയുകയും ഗ്ലാസുകൾ തകർന്ന് സ്‌ഫോടനം നടന്നതുപോലെ അനുഭവപ്പെടുകയുമായിരുന്നു.
പ്രദേശത്ത് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായാണ് ഈ അപകടകരമായ പ്രകടനം അരങ്ങേറിയതെന്ന് പൊലീസ് പറയുന്നു. അദാൻ പ്രദേശത്തുനിന്ന് ആരംഭിച്ച മുഹറം ഘോഷയാത്ര ജനക്കൂട്ടത്തിന് മുന്നിലെത്തിയപ്പോഴാണ് കാറിൽ ‘സ്ഫോടനം’ നടത്തിയത്.
‘ലേ ഫിർ ആ ഗയേ’ (ദാ, ഞങ്ങൾ വീണ്ടും എത്തിക്കഴിഞ്ഞു!) എന്ന് എഴുതിയ കാർ ക്രെയിൻ ഉപയോഗിച്ച് ജനക്കൂട്ടത്തിന് മുകളിലായി ഉയർത്തുന്നത് വീഡിയോയിൽ കാണാം. വാഹനത്തിനുള്ളിൽ ഇരുന്നുകൊണ്ട് രണ്ട് യുവാക്കൾ ചുവന്ന കൊടികൾ വീശിയതിന് തൊട്ടുപിന്നാലെയാണ് വൻതോതിൽ പുകയും തീപ്പൊരികളും ചിതറിത്തെറിച്ച് കാർ പൊട്ടിത്തെറിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങൾ ഉണ്ടായത്. ‘സ്ഫോടന’ത്തിന് പിന്നാലെ കാറിന്റെ ചില്ലുകൾ താഴേക്ക് തെറിച്ചുവീഴുന്നുണ്ട്.
വൻ ജനബാഹുല്യമുള്ള സ്ഥലത്ത് വച്ച് നടത്തിയ ഇത്തരം സ്റ്റണ്ടുകൾ ഗുരുതരമായ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെങ്കിലും, പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകും വിധം പ്രവർത്തിച്ചതിനാണ് നാല് സംഘാടകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
അതേസമയം, ഘോഷയാത്രക്ക് മാത്രമാണ് അനുമതി നൽകിയിരുന്നതെന്നും ഇത്തരം അപകടകരമായ കാര്യങ്ങൾ ചെയ്യാൻ ആർക്കും അനുവാദം നൽകിയിരുന്നില്ലെന്നും എ.എസ്.പി കരൺ ദീപ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.