പുതിയ വാഗൺ ഡിസൈന്‍ നയം 15 ദിവസത്തിനുള്ളിൽ പുറത്തിറക്കാന്‍ ഇന്ത‍്യന്‍ റെയിൽവേക്ക് നിർദേശം നൽകി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: പുതിയ വാഗൺ ഡിസൈൻ നയം 15 ദിവസത്തിനുള്ളിൽ പുറത്തിറക്കാൻ ഇന്ത‍്യന്‍ റെയിൽവേക്ക് നിർദേശം നൽകി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിലാണ് പരിഷ്കാരങ്ങൾ ലക്ഷ്യമിട്ടുള്ള നയത്തെക്കുറിച്ച് ചർച്ച നടത്തിയത്. രാജ്യത്തെ ചരക്ക് ഗതാഗത മേഖലയിൽ റെയിൽവേയുടെ പങ്ക് വർധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് തീരുമാനം. വ്യവസായ ആവശ്യങ്ങൾക്കനുസരിച്ച് വാഗണുകൾ രൂപകൽപ്പന ചെയ്യുന്നതിലൂടെ റെയിൽ ചരക്ക് ഗതാഗതത്തെ കൂടുതൽ കാര്യക്ഷമമാക്കാന്‍ ഇതിലൂടെ സാധിക്കും. നിലവിലുള്ള നയത്തിൽ നിർണ്ണായകമായ മാറ്റങ്ങൾ വരുത്താൻ റെയിൽവേ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. ഇതനുസരിച്ച് പ്രത്യേക രീതിയിലുള്ള ലോഡിംഗ്, അൺലോഡിംഗ് സംവിധാനങ്ങൾക്ക് ആവശ്യമുള്ള ചരക്കുകൾക്കായി അനുയോജ്യമായ വാഗണുകൾ നിർദേശിക്കാനും രൂപകൽപ്പന ചെയ്യാനും സാധിക്കും. ചരക്ക് ഗതാഗതം റോഡുകളിൽ നിന്ന് റെയിലിലേക്ക് മാറ്റുന്നതിനായി കൂടുതൽ സ്ഥാപനങ്ങളെ ഈ നടപടി പ്രോത്സാഹിപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

അതേ സമയം സിമന്റ്, ഉപ്പ് തുടങ്ങിയ ചരക്കുകൾക്കായി നിർമിച്ച പ്രത്യേക വാഗണുകളുടെ പ്രവർത്തനക്ഷമത വർധിപ്പിച്ചതായും ഇത്തരം പ്രത്യേക ഡിസൈനുകൾ മൂലമുള്ള പ്രയോജനം വർധിച്ചതായും അവലോകന യോഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ ചട്ടക്കൂടിന് കീഴിലും സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ വാഗൺ ഡിസൈൻ അംഗീകാരത്തിനും പ്രോട്ടോടൈപ്പ് വികസനത്തിനുമുള്ള കർശനമായ മാനദണ്ഡങ്ങൾ തുടരും. ഇതിൽസുരക്ഷാ പരിശോധനയുടെ ഉത്തരവാദിത്തം റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷനും (ആർ.ഡി.എസ്.ഒ) ചീഫ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിയും തന്നെ നിർവഹിക്കും. പുതിയ നയം നവീകരണത്തെ പ്രോത്സാഹിപ്പിക്കുമെന്നും പുതിയ ചരക്ക് ഉപഭോക്താക്കളെ ആകർഷിക്കുമെന്നും ഇത് ഇന്ത്യയുടെ ലോജിസ്റ്റിക്സ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

Tags:    
News Summary - Union Minister Ashwini Vaishnaw has directed the Indian Railways to release the new wagon design policy within 15 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.