ജയ്പൂർ: സചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മിലുള്ള പോരിൽ പ്രതിസന്ധിയിലായ രാജസ്ഥാനിൽ അടുത്ത ആഴ്ച വിശ്വാസ വോട്ടെടുപ്പ് നടന്നേക്കുമെന്ന് സൂചന. നിയമസഭ വിളിച്ചു കൂട്ടി വിശ്വാസം തെളിയിക്കാനാണ് ഗെഹ്ലോട്ട് ഒരുങ്ങുന്നതെന്നാണ് വിവരം.
ശനിയാഴ്ച ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ അടുത്ത ആഴ്ച തന്നെ വിശ്വാസം തെളിയിക്കാനുള്ള സന്നദ്ധത ഗെഹ്ലോട്ട് അറിയിച്ചതായാണ് വിവരം. ഇതിനിടെ നേതരത്തേ കോൺഗ്രസ് സർക്കാറിന് പിന്തുണ പിൻവലിച്ച പ്രാദേശിക പാർട്ടിയുടെ രണ്ട് എം.എൽ.എമാർ ഗെഹ്ലോട്ട് സർക്കാറിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
സചിൻ പൈലറ്റിനും അദ്ദേഹത്തെ പിന്തുണക്കുന്ന എം.എൽ.എമാർക്കും നൽകിയ അയോഗ്യത നോട്ടീസിനെതിരെ പൈലറ്റ് സമർപ്പിച്ച ഹരജി രാജസ്ഥാൻ ഹൈകോടതി പരിഗണിച്ചതിനു ശേഷമേ കോൺഗ്രസ് വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ.
സചിൻ പൈലറ്റിൻെറയും കൂട്ടരുടേയും അയോഗ്യത നോട്ടീസിൽ കോടതി വിധി അദ്ദേഹത്തിന് അനുകൂലമായാലും പൈലറ്റിനെ സമ്മർദ്ദത്തിലാക്കാനുള്ള ബദൽ മാർഗം കോൺഗ്രസ് ഒരുക്കിയിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി സർക്കാറിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്ന് ചീഫ് വിപ്പ് മഹേഷ് സോദി എല്ലാ ഭരണപക്ഷ എം.എൽ.എമാർക്കും വിപ്പ് നൽകും.
പൈലറ്റും അദ്ദേഹത്തെ പിന്തുണക്കുന്നവരും വിപ്പ് ലംഘിക്കുകയോ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്താൽ പത്താം ഷെഡ്യൂളിലെ 2(1)(ബി) വകുപ്പ് പ്രകാരം അവർ അയോഗ്യരാക്കപ്പെടും. എന്നാൽ ഇത് കോടതിയിൽ ചോദ്യം െചയ്യപ്പെടാം. നിലവിൽ കൂറുമാറ്റ നിയമം ഉൾപ്പെടുന്ന 2(1)(എ) പ്രകാരമാണ് പൈലറ്റിനുംമറ്റ് എം.എൽ.എമാർക്കുമെതിരെ നടപടിയെടുത്തത്.
സചിൻ പൈലറ്റിന് ഗെഹ്ലോട്ട് സർക്കാറിനെ താഴെയിറക്കാൻ പര്യാപ്തമായ 30 എം.എൽ.എമാരുെ ട പിന്തുണ ഉണ്ടെന്നാണ് വിമത എം.എൽ.എമാരുടെ ക്യാമ്പ് അവകാശപ്പെടുന്നത്.എന്നാൽ 109 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് ഗെഹ്ലോട്ടും അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.