കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകിയെന്ന ബി.ജെ.പി എം.പി സ്മൃതി ഇറാനിയുടെ ആരോപണത്തിൽ പ്രതികരിച്ച് വിവാദത്തിലായി കോൺഗ്രസ് എം.എൽ.എ. ബിഹാറിലെ ഹിസ്വ മണ്ഡലത്തിൽനിന്നുള്ള നീതു സിങ് എം.എൽ.എയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പെൺകുട്ടികൾക്ക് പഞ്ഞമില്ലാത്തപ്പോൾ രാഹുൽ ഗാന്ധി 50കാരിക്ക് ഫ്ലയിങ് കിസ് കൊടുക്കേണ്ട കാര്യമുണ്ടോ എന്നായിരുന്നു ഇവരുടെ ചോദ്യം. ഫ്ലയിങ് കിസ് വിവാദം രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ മോശമാക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണെന്നും അവർ ആരോപിച്ചു.
‘ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിക്ക് പെൺകുട്ടികളുടെ ക്ഷാമമില്ല. അദ്ദേഹത്തിന് ഫ്ലയിങ് കിസ് നൽകണമെങ്കിൽ ഒരു പെൺകുട്ടിക്ക് നൽകാം, എന്തിനാണ് സ്മൃതി ഇറാനിയെപ്പോലുള്ള 50 വയസ്സുള്ള വയോധികക്ക് അത് നൽകുന്നത്. രാഹുൽ ഗാന്ധിക്കെതിരായ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്’, നീതു സിങ് പറഞ്ഞു.
സഭയിൽ സ്മൃതി ഇറാനി ഉയർത്തിയ ഫ്ലയിങ് കിസ് ആരോപണം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. 'മിസ്റ്റർ സ്പീക്കർ, ഞാനൊരു എതിർപ്പ് ഉന്നയിക്കുന്നു. എനിക്ക് മുമ്പ് സംസാരിച്ചയാൾ ഒരു മോശം അടയാളം കാണിച്ചു. പാർലമെന്റിലെ വനിത അംഗത്തിന് നേരെ ഒരു സ്ത്രീവിരുദ്ധന് മാത്രമേ ഫ്ലയിങ് കിസ് നൽകാനാകൂ. ഇത്തരം മോശം പ്രവൃത്തി പാർലമെന്റിന്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ല. അതാ കുടുംബത്തിന്റെ സംസ്‌കാരമാണ്' -എന്നായിരുന്നു അവരുടെ വാക്കുകൾ. അതേസമയം, പാർലമെന്റിൽ രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകിയത് താൻ കണ്ടില്ലെന്ന് നടിയും ബി.ജെ.പി എം.പിയുമായ ഹേമമാലിനി പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.